കൊല്ലം: ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ കർശന നിർദ്ദേശങ്ങൾ നൽകിയതായി റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് അറിയിച്ചു. കരിമരുന്ന് പ്രയോഗത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി നിശബ്ദ മേഖലകളിൽ 100 മീറ്റർ ചുറ്റളവിൽ പടക്കങ്ങൾ പൊട്ടിക്കരുത്. അംഗീകൃത ലൈസൻസികളിൽ നിന്നുള്ള നിയമ പ്രകാരമുള്ള പടക്കങ്ങളും മറ്റുമേ വാങ്ങാൻ പാടുള്ളു. കരിമരുന്ന് വസ്തുക്കൾ സുരക്ഷിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- പടക്കങ്ങളുടെ കവറുകളിൽ എഴുതിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം
- തുറസായ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കണം
- പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ബക്കറ്റും വെള്ളവും മണലും കരുതണം
- കൈ നീട്ടിപ്പിടിച്ച് അകലേക്കാക്കി മാത്രം പടക്കങ്ങൾ കൈകാര്യം ചെയ്യുക
- സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കണം
- ഇറുകിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
- നിലവാരമുള്ള പടക്കങ്ങൾ ഉപയോഗിക്കുക
- ഓല ഷെഡുകൾ, വയ്ക്കോൽ എന്നിവയ്ക്ക് സമീപം കരിമരുന്ന് ഉപയോഗിക്കരുത്
- ഉപയോഗിച്ച് കഴിഞ്ഞവ ഉടൻതന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിർവീര്യമാക്കണം
- പുറത്ത് പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക.
- മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികളെ കരിമരുന്ന് കൈകാര്യം ചെയ്യാൻ അനുവദിക്കുക
- ഒരിക്കൽ പൊട്ടിക്കാൻ ശ്രമിച്ചിട്ട് പൊട്ടാത്തവ വീണ്ടും ഉപയോഗിക്കരുത്
- കത്തിച്ചുവച്ച വിളക്കുകളോ ചന്ദനത്തിരികളോ പടക്കങ്ങളുടെ സമീപം വയ്ക്കരുത്
- കെട്ടിടങ്ങളോട് ചേർന്ന് കരിമരുന്ന് പ്രയോഗം നടത്തരുത്
- വീടിനുള്ളിൽ തുറന്നുവച്ച് പ്രദർശിപ്പിക്കരുത്
- കുട്ടികളെ പരമാവധി അകലേക്ക് മാറ്റി നിർത്തുക
- പടക്കങ്ങൾ കത്തിച്ച് പുറത്തേക്ക് എറിഞ്ഞ് കളിക്കരുത്
- അടച്ചുവച്ച കണ്ടയ്നറുകൾക്കുള്ളിൽ ഉപയോഗിക്കരുത്
- പറക്കുന്ന രീതിയിലുള്ള പടക്കങ്ങൾ ഇടുങ്ങിയ സ്ഥലത്ത് വച്ച് പൊട്ടിക്കരുത്
- കരിമരുന്ന് ഉപയോഗിക്കുമ്പോൾ പൊള്ളലേറ്റാൽ 10 മിനിട്ട് ധാരാളം തണുത്ത വെള്ളം ഒഴിക്കണം
നിബന്ധനകൾ പാലിക്കണം
പടക്കങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളിൽ അളവിൽ കൂടുതൽ പടക്കങ്ങൾ അനധികൃതമായി സൂക്ഷിച്ചാൽ പൊലീസ് നടപടി കൈക്കൊള്ളും. ലൈസൻസിൽ പറയുന്നതിന് വിരുദ്ധമായുള്ള പടക്കങ്ങൾ വിൽപ്പന നടത്തുക, അനുവദനീയമായ ഡെസിബലിന് മുകളിൽ ശബ്ദം പുറപ്പെടുവിക്കുന്ന നിരോധിച്ച കരിമരുന്ന് ഉത്പന്നങ്ങൾ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്താൽ നടപടി കൈക്കൊള്ളും. വഴിയോരങ്ങളിൽ അനധികൃതമായി കരിമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കേസെടുക്കും.
സുരക്ഷിതമായി ദീപാവലി ആഘോഷിക്കാം. കരിമരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമടക്കം നിബന്ധനകൾ ഉണ്ട്. പാലിക്കാത്തവർക്കെതിരെ നടപടി കൈക്കൊള്ളും.
ടി.കെ.വിഷ്ണുപ്രദീപ്, റൂറൽ എസ്.പി