t
പാർവ്വത്യാർ ജംഗ്ഷനിൽ മാർക്കറ്റ് പ്രവർത്തന സമയത്തെ ഗതാഗതക്കുരുക്ക്

കൊല്ലം: പാർവത്യാർ ജംഗ്ഷനിൽ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ, ചെമ്മാമുക്ക് അയത്തിൽ റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവും. രാവിലെ ഒൻപതു മുതൽ ഒന്നു വരെ നടന്നുപോലും പോകാനാവാത്ത അവസ്ഥയാണ് ഇവി​ടെ.

വളരെ വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ അശ്രദ്ധമായിട്ടാണ് പാർക്ക് ചെയ്യുന്നത്. ഇരു വശങ്ങളിൽ നിന്നു കടന്നു വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ, റോ‌ഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റോഡിലേക്ക് ഇറക്കുമ്പോൾ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാവും. സ്വകാര്യ ബസുകളാണ് ഇവി​ടെ കൂടുതലായി സർവ്വീസ് നടത്തുന്നത്. നഗരത്തിലേക്ക് പ്രവേശിക്കാനുള്ള ധൃതിയിൽ വാഹനങ്ങൾ വളരെ വേഗത്തി​ലാണ് ഇതുവഴി കടന്നു പോകുന്നത്. പലപ്പോഴും തലനാരിഴയക്കാണ് വലിയ അപകടങ്ങൾ ഒഴിഞ്ഞ് മാറുന്നത്. പരിമിതമായ സ്വകര്യങ്ങൾക്ക് നടുവിലാണ് ഇവിടെ മാർക്കറ്റി​ന്റെ പ്രവർത്തനം. പുതി​യ മാർക്കറ്ര് ആരംഭിക്കാൻ കോർപ്പറേഷൻ ശ്രമിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. മാർക്കറ്റ് തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം ലഭിക്കാഞ്ഞതും തിരിച്ചടിയായി.

മാർക്കറ്റ് സ്വകാര്യ ഭൂമി​യി​ൽ

കോർപ്പറേഷൻ പരിധിയിൽ 26-ാം ഡിവിഷനിൽ അമ്മൻനടയിലാണ് പാർവ്വത്യാർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. മാർക്കറ്റിന് വളരെ പഴക്കം ഉണ്ടെങ്കിലും സ്ഥലപരിമിതി മൂലം പലയിടങ്ങളിലായി മാറി​മാറിയാണ് മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടയ്ക്ക് പ്രവർത്തനം പൂർണ്ണമായി നിലച്ചിരുന്നു. നിലവിൽ സ്വകാര്യ വ്യക്തി ലീസിനെടുത്ത പുരയിടത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. മത്സ്യക്കച്ചവടമാണ് ഇവിടെ പ്രധാനമായി നടക്കുന്നത്. വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തത് മൂലം നിലത്തിരുന്നാണ് വ്യാപാരം നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 8 മണിക്ക് മാർക്കറ്റ് സജീവമാകും. ഉച്ചയ്ക്ക് 1 മണിയോടെയാണ് പ്രവർത്തനം അവസാനിക്കുന്നത്.

ആ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും അനേകം സാധാരക്കാർ എത്തുന്ന ചന്തയ്ക്ക് സ്ഥലം കണ്ടെത്തി പുതിയത് നിർമ്മിക്കാനും ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാർ പലരും എതിർത്തതോടെ നിറുത്തി വയ്ക്കുകയായിരുന്നു

പ്രേം ഉഷാർ, വടക്കേവിള കൗൺസിലർ