കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ കടമ്പകളുടെ ഭാഗമായുള്ള സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ജില്ലാ പഞ്ചായത്ത് നെടുവത്തൂർ ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ചൂടുപിടിച്ചു. എഴുകോൺ, പവിത്രേശ്വരം, നെടുവത്തൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നെടുവത്തൂർ ഡിവിഷൻ. നിലവിൽ സി.പി.എമ്മിലെ ജില്ലാ കമ്മിറ്റി അംഗമായ വി.സുമാലാലാണ് ഇവിടെ നിന്നുമുള്ള ജില്ലാ പഞ്ചായത്തംഗം. രണ്ടര വർഷക്കാലം വൈസ് പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ ടേമിൽ വനിതാ സംവരണമായിരുന്നതിനാൽ വി.സുമാലാലും കോൺഗ്രസിലെ ജയശ്രീ.എസ്.പിള്ളയും ബി.ജെ.പിയിലെ ദീപ അനിലുമാണ് ഏറ്റുമുട്ടിയത്. വലിയ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർത്ഥി വിജയിച്ചത്. ഇക്കുറി നറുക്കെടുപ്പിൽ സംവരണ വാർഡുകളിൽ ഡിവിഷൻ ഉൾപ്പെട്ടില്ല. അതുകൊണ്ടുതന്നെയാണ് ജനറൽ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങുക. ശക്തമായ ഇടത് അടിത്തറയുള്ള ഡിവിഷനാണ് നെടുവത്തൂർ. എന്നാൽ നെടുവത്തൂർ, എഴുകോൺ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചില്ല. പവിത്രേശ്വരം പഞ്ചായത്തിലും കഷ്ടിച്ച് നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ചതാണ്. ആ നിലയിൽ വ്യക്തമായ രാഷ്ട്രീയ മേൽക്കോയ്മ ഒരു മുന്നണിക്കും അവകാശപ്പെടാനും ഇപ്പോൾ കഴിയുന്നില്ല.

സ്ഥാനാർത്ഥികൾ