കൊല്ലം: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗങ്ങളിൽ നിന്നു തുടർച്ചയായി വിട്ടുനിൽക്കുന്നുവെന്നും ദേശീയ ആരോഗ്യ ദൗത്യവും ആരോഗ്യവകുപ്പും നടത്തുന്ന വിവിധ പരിപാടികളിൽ കേന്ദ്ര പ്രതിനിധികളായ എം.പിമാരെയും കേന്ദ്ര മന്ത്രിമാരെയും അവഹേളിച്ചെന്നും ആരോപിച്ച് കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ ദേവ് കിരൺ, ജില്ലാ മെഡിക്കൽ ഓഫീസർ എം.എസ്. അനു എന്നിവർക്കെതിരെ പാർലമെന്റ് അംഗങ്ങളുടെ അവകാശലംഘനം സംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എം.പി. മൂന്നു മാസത്തിലൊരിക്കൽ ജില്ലാതലത്തിൽ നടക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയിൽ ഈ ഉദ്യോഗസ്ഥൻ സ്ഥിരമായി പങ്കെടുക്കാറില്ല. എം.പി വിളിച്ചു ചേർക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗങ്ങളിൽ പങ്കെടുക്കാതെ ജൂനിയർ ഉദ്യോഗസ്ഥരെ അയയ്ക്കുകയും റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കാതിരിക്കുകയും എം.പിയുടെ നിർദേശങ്ങളെ അപമാനകരമായി അവഗണിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മൺറോത്തുരുത്തിലെ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ, കേന്ദ്ര സഹമന്ത്രിയും എം.പിയും പങ്കെടുത്തിട്ടും ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ വിട്ടുനിന്നത് അത്യന്തം അവഹേളനപരമായ നടപടിയാണ്. മറ്റ് ആരോഗ്യ ഉദ്യോഗസ്ഥരോട് പങ്കെടുക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തു. പൂർണമായും കേന്ദ്ര ഫണ്ടിന്റെ സഹായത്തോടെ കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച നഗര ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പാർലമെന്റ് അംഗമായ താന്നെ ഉൾപ്പെടുത്താതിരുന്നതും വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് എം.പി ആരോപിച്ചു.