np
സജീവ് ,ഗുരുലാൽ

കരുനാഗപ്പള്ളി: ബൈക്ക് കൊണ്ടിടിച്ചത് ചോദ്യം ചെയ്ത ലോട്ടറി കച്ചവടക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം ആദിനാട് നോർത്ത് വൃന്ദാവനത്ത് പടിഞ്ഞാറ്റതിൽ സജീവ് (35), ആദിനാട് നോർത്ത് പുത്തൻവീട്ടിൽ ഗുരുലാൽ (32) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പുത്തൻ തെരുവിന് വടക്കുവശം വെച്ചാണ് പ്രതികൾ ലോട്ടറി കച്ചവടക്കാരനെ ബൈക്ക് കൊണ്ടിടിച്ചത്. എന്തിനാണെന്ന് ചോദിച്ചതിലുള്ള വിരോധം നിമിത്തം പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമ്പിവടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പരാതിക്കാരൻ കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിലൊരാളായ ഗുരുലാൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്, ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്, എ.എസ്.ഐ ശ്രീജിത്ത്, എസ്.സി.പി.ഒമാരായ ഹാഷിം, നൗഫൽ ജാൻ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.