
കുന്നത്തൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാർത്ഥി തർക്കത്തെ തുടർന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗവും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ ഉഷാലയം ശിവരാജന് (59) വെട്ടേറ്റ സംഭവത്തിൽ സഹോദരി ഭർത്താവ് ബിജുവിനെ (48) ശാസ്താംകോട്ട എസ്.എച്ച്.ഒ അനീസിന്റെ നേതൃത്വത്തിൽ പിടികൂടി.
സംഭവത്തിനു ശേഷം ഒളിവിലായിരുന്നു പ്രതി. വധശ്രമത്തിന് കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 9.30 ഓടെ ആദിക്കാട്ട് മുക്കിലായിരുന്നു സംഭവം. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷാലയം ശിവരാജനെ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആദിക്കാട്ട് മുക്കിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവേ, ശിവരാജനെ പ്രതി കൈയിൽ കരുതിയിരുന്ന തേപ്പ് കരണ്ടി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. പട്ടികജാതി വനിതാ സംവരണമായ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ശിവരാജന്റെ സഹോദരിയും മുൻ മെമ്പറും ബിജുവിന്റെ ഭാര്യയുമായ ഉഷയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നിലവിൽ ഉഷാലയം ശിവരാജനാണ് ഈ വാർഡിലെ മെമ്പർ. സഹോദരിയും ഭർത്താവും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ട്. തന്റെ ഭാര്യയെ വീണ്ടും മത്സരിപ്പിക്കാൻ പറ്റില്ലെന്ന് ആക്രോശിച്ചു കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.