പാവറട്ടി : മുല്ലശ്ശേരി പറമ്പൻതളി മഹാദേവ ക്ഷേത്രത്തിലെ ഉപദേവനായ സുബ്രഹ്മണ്യ സ്വാമിയുടെ ഷഷ്ഠി ആഘോഷം 27ന്. ഇത്തവണ ഷഷ്ഠി ആഘോഷങ്ങളിൽ 34 കമ്മിറ്റികൾ പങ്കാളികളാകും. ഷഷ്ഠി ആഘോഷത്തിന് തുടക്കമിട്ട് ഞായറാഴ്ച വിവിധ ദേശങ്ങളിൽ കാവടികൾ, നാഗസ്വരം, ബാൻഡ് സെറ്റ്, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ നിരത്തിലിറങ്ങി ഗ്രാമപ്രദക്ഷിണം നടത്തും. ഷഷ്ഠി ആഘോഷത്തിന്റെ പ്രധാന ആകർഷണമായ കുലവാഴ വിതാനം നടക്കും. ക്ഷേത്രത്തിന് ചുറ്റും ഭക്തർ സമർപ്പിക്കുന്ന നൂറുകണക്കിന് വാഴക്കുലകൾ കൊണ്ട് അലങ്കരിക്കും. പറമ്പൻതളി നടയിൽ ഒരുക്കിയിട്ടുള്ള ഷഷ്ഠി ആഘോഷ പന്തലിന്റെ ദീപാലങ്കാര സ്വിച്ച് ഓൺ ഞായറാഴ്ച വൈകിട്ട് നടക്കും. തുലാം മാസത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആഘോഷ ദിവസമായ തിങ്കളാഴ്ച പുലർച്ചെ നാലിന് നട തുറക്കും. തുടർന്ന് വിശേഷാൽ പൂജകൾ, വിവിധ അഭിഷേകങ്ങൾ എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി താമരപ്പുള്ളി ദാമോദരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികനാകും. രാവിലെ 11 മുതൽ ഏഴ് ദേശങ്ങളിൽ നിന്ന് ശൂലധാരികളായ മുരുക ഭക്തർ ക്ഷേത്രത്തിലെത്തി തുടങ്ങും. വൈകിട്ട് നാലു മുതൽ 22 ദേശങ്ങളിൽ നിന്നുള്ള കാവടി ആഘോഷങ്ങൾ ക്ഷേത്ര മൈതാനത്ത് എത്തിത്തുടങ്ങും. രാത്രി 9.30വരെ കാവടി വരവ് ഉണ്ടാകും. 200 ലധികം വളണ്ടിയർമാരെയും ആംബുലൻസ് സംവിധാനവും ഒരുക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മുല്ലശ്ശേരി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, വടക്കൻ പുതുക്കാട് പള്ളി ഗ്രൗണ്ട്, അയ്യപ്പകുടം ക്ഷേത്രാങ്കണം, മുല്ലശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഗ്രൗണ്ട്, ബ്ലോക്ക് സെന്റർ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുള്ളതായി ദേവസ്വം അഡ്മിനിസ്‌ട്രേഷൻ ഓഫീസർ വി.ലെനിൻ, മാനേജർ എം.വി.രത്‌നാകരൻ എന്നിവർ അറിയിച്ചു.