a

തൃശൂർ: 2031ഓടെ പരമ്പരാഗത രേഖകൾ അടിസ്ഥാനമാക്കിയ ഉടമസ്ഥാവകാശത്തിൽ നിന്ന് (പ്രിസംപ്റ്റീവ് ടൈറ്റിൽ) സർക്കാർ ഉറപ്പുനൽകുന്ന അന്തിമ രേഖയിലേക്ക് (കൺക്ലൂസീവ് ടൈറ്റിൽ) എത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.രാജൻ. റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2031ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉണ്ടാകണമെന്നതാണ് ലക്ഷ്യം.

'എല്ലാ ഭൂമിക്കും രേഖ' എന്ന ആശയത്തിനായാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. രണ്ടു വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ നാലിലൊന്ന് ഏകദേശം അളന്നു. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖയുണ്ടാകുമെന്നും മന്ത്രി കെ.രാജൻ കൂട്ടിച്ചേർത്തു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. റവന്യൂ സെക്രട്ടറി എം.ജി.രാജമാണിക്യം റിപ്പോർട്ട് അവതരിപ്പിച്ചു.

എം.എൽ.എമാരായ എൻ.കെ.അക്ബർ, കെ.കെ.രാമചന്ദ്രൻ, ഇ.ടി.ടൈസൺ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, സർവേ ഡയറക്ടർ സീറാം സാംബശിവ റാവു, ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ, അഡീഷണൽ അഡ്വ. ജനറൽ കെ.പി.ജയചന്ദ്രൻ, ലാൻഡ് റവന്യൂ കമ്മിഷണർ എസ്.ചിത്ര, റവന്യൂ വകുപ്പ് അഡിഷണൽ സെക്രട്ടറി എ.ഗീത, ഡെപ്യൂട്ടി സെക്രട്ടറി അനു എസ്.നായർ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ കെ.മീര,സ്റ്റേറ്റ് അറ്റോർണി അഡ്വ. എൻ.മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ഐ.എൽ.ഡി.എം വിദ്യാർത്ഥി അർജുൻ രചിച്ച 'കടല മുട്ടായി' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.