വെള്ളറട: മലയോര മേഖലയിലെ വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ നടപടിയില്ല. അമ്പൂരി പഞ്ചായത്തിലെ കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ കൃഷിചെയ്ത് കുടുംബം പുലർത്താൻ കഴിയാതെ നട്ടംതിരിയുകയാണ്.

ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്. മരച്ചീനി(കപ്പ), വാഴ, ചേമ്പ്, ചേന, മറ്റുനാണ്യവിളകൾ ഒന്നും കൃഷിചെയ്യാൻ കഴിയുന്നില്ല.

കാട്ടുപന്നികളും വാനരപ്പടയും

കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ് പതിവ്. മാവും പുളിയും പ്ളാവും കായ്ച്ചു തുടങ്ങുമ്പോഴേക്കും വാനരന്മാർ അടിച്ചും തൊഴിച്ചും കളയുകയാണ് പതിവ്. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇട്ടശേഷം സ്ഥലം വിടും.

നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്ക ആകുമ്പോൾത്തന്നെ മുഴുവനും വാനരൻമാർ താഴെയിറക്കും.

നടപടി വേണം

വനാതിർത്തി കഴിഞ്ഞെത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാർ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്ത് കൃഷി ഭൂമിയില്ലാത്ത അവസ്ഥയാകും. റബർ കൃഷിയെ ആശ്രയിക്കാമെന്നു വിചാരിച്ചാൽ കൃഷിക്ക് മുടക്കുന്ന പണം പോലും തിരികെകിട്ടാത്ത സാഹചര്യവുമാകും. കർഷകർക്കായി സർക്കാർ അടിയന്തര പദ്ധതികൾ നടപ്പിലാക്കണമെന്നും സഹായങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.