കിളിമാനൂർ: സ്കൂൾ കലോത്സവങ്ങൾക്ക് അരങ്ങുണർന്നതോടെ മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും നെഞ്ചിടിപ്പ് കൂടി. നൃത്തയിനങ്ങൾക്കുള്ള ചെലവ് താങ്ങാനാവാതെ സാധാരണക്കാരായ രക്ഷിതാക്കൾക്ക് മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ്.
അദ്ധ്യാപകരുടെ ഫീസ് മുതൽ മേക്കപ്പ് സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചെലവ് ഇരട്ടിയിലധികമായി. ഒന്നിലധികം ഐറ്റങ്ങളിൽ പങ്കെടുക്കേണ്ടവർ പെടാപ്പാടുപെടേണ്ട അവസ്ഥയാണ്. മൊത്തത്തിൽ വിപണിയിലുണ്ടായ വിലക്കയറ്റം നൃത്തമേഖലയിലുമുണ്ട്. ഒരു ഐറ്റം വേദിയിലെത്തണമെങ്കിൽ പതിനായിരങ്ങൾ വേണം.
ഒന്നിലേറെ മത്സരങ്ങളുണ്ടെങ്കിൽ പറയുകയും വേണ്ട. ഒരുവശത്ത് കാശുള്ളവർ അരങ്ങ് കൊഴുപ്പിക്കുമ്പോൾ കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താൻ പെടാപ്പാടുപെടുന്ന ഒരുപാട് കുട്ടികളും രക്ഷിതാക്കളുമുണ്ട്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാൻ കടംവാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്.
ഒരാൾക്ക് മൂന്ന് സിംഗിൾ ഇനങ്ങളിൽ മത്സരിക്കാം. അപ്പോഴേക്കും ചെലവ് മിനിമം അൻപതിനായിരം രൂപയാകും.
ചെലവേറെ
മേക്കപ്പിന് 3000 മുതൽ 5000രൂപ വരെയാണ് മിനിമം
ചാർജ്. പത്ത് മിനിറ്റുള്ള ഒരു ഐറ്റത്തിന് മിനിമം 20,000രൂപയാണ് അദ്ധ്യാപകരുടെ ഫീസ്. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്. വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയർന്നു.
സ്റ്റേജിലെ അവതരണം മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും. അതുകൊണ്ട് പരമാവധി തിളക്കവും മേന്മയുള്ളവയാണ് എല്ലാവരും തിരഞ്ഞെടുക്കുക. പട്ടുവസ്ത്രത്തിന് മിനിമം 8000, തയ്യൽക്കൂലി 3500
വാടകയ്ക്ക് എടുത്താലും അയ്യായിരം രൂപ വരെ ചെലവ്
ആഭരണങ്ങൾക്ക് വാടക 1500 വരെ
വസ്ത്രങ്ങൾക്ക് 10000 രൂപ വരെ.
മേക്കപ്പിന് 3000- 5000രൂപ വരെ
ഫീസും വർദ്ധിപ്പിച്ചു
കഴിഞ്ഞ വർഷം മുതൽ റവന്യൂ ജില്ലാ കലോത്സവത്തിന്റെ അപ്പീൽ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്. 2000 രൂപയായിരുന്നത് 5000 രൂപയും ഉപജില്ലാതല അപ്പിൽ ഫീസ് 1000രൂപയിൽ നിന്നു രണ്ടായിരവും, സ്കൂൾതല ഫീസ് 500രൂപയിൽ നിന്നും 1000രൂപയും ആക്കിയിട്ടുണ്ട്.