
കല്ലമ്പലം: മകനെ ട്യൂഷൻ സെന്ററിലാക്കാനായി കാറിൽ പോയ മാതാവ് ലോറിയിടിച്ച് മരിച്ചു. കടുവാപള്ളി എസ്.എസ് കൽപ്പേരിയിൽ അനീഷിന്റെ ഭാര്യ മീനയാണ് (41) മരിച്ചത്. ഇന്നലെ രാവിലെ 6ഓടെ ദേശീയപാതയിൽ കടുവാപ്പള്ളി തോട്ടയ്ക്കാട് പാലത്തിന് സമീപമായിരുന്നു അപകടം.
കെ.ടി.സി.ടി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യുവിനെ, ട്യൂഷൻ സെന്ററിലാക്കാൻ പോകുന്ന വഴിയിലായിരുന്നു അപകടം.കൊല്ലം ഭാഗത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറ് തോട്ടയ്ക്കാട് പാലത്തിന് സമീപം വച്ച് വലത് ഭാഗത്തേക്ക് തിരിയുന്നതിനിടെയായിരുന്നു സംഭവം. പിന്നിൽ നിന്ന് അതേ ദിശയിൽ വന്ന തമിഴ്നാട് രജിസ്ട്രേഷൻ ഡെലിവറി വാൻ കാറിന്റെ വലത് വശത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീനയെ നാട്ടുകാർ ചേർന്ന് സമീപത്തുള്ള കെ.ടി.സി.ടി ആശുപത്രിയിലും,തുടർന്ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മീനയുടെ മകൻ അഭിമന്യുവിന് നിസാര പരിക്കേറ്റു. 9 വയസുകാരി മൈനിക മകളാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.കല്ലമ്പലം പൊലീസ് കേസെടുത്തു.