* അറ്റകുറ്റ പണികൾ ഉടൻ
തിരുവനന്തപുരം: അർജന്റീന ഫുട്‌ബാൾ ടീമിന്റെ മത്സരത്തിനായി കൊച്ചിയിലെ നെഹ്രുസ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും. നവംബറിലാണ് മത്സരം നടക്കുക.
ഇതിനുള്ള തയ്യാറെടുപ്പുകൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. ഫാൻമീറ്റ് നടത്താനുള്ള സാദ്ധ്യതകൾ ചർച്ചചെയ്തു. പാർക്കിംഗ് , ആരോഗ്യ സംവിധാനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യുതി വിതരണം, മാലിന്യസംസ്കരണം തുടങ്ങിയ ക്രമീകരണങ്ങൾ ഏർപ്പാടാക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തിൽ പ്രവർത്തിക്കും. ജില്ലാതലത്തിൽ ജില്ലാ കളക്ടർക്കാരിയിരിക്കും ഏകോപന ചുമതല.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.