തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള ബി.ജെ.പി മാ‌ർച്ച് തടയാൻ സ്ഥാപിച്ച ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയ 5-ാം ക്ലാസുകാരന്റെ വിഷമ ദൃശ്യങ്ങൾ വൈറലാകുന്നു.വീട്ടീൽ പോകാനാകാതെ പൊലീസുകാരോട് സംസാരിക്കുന്ന കൊടുങ്ങാന്നൂർ ഭാരതീയ വിദ്യാഭവനിലെ 5-ാം ക്ലാസ് വിദ്യാർത്ഥി ഗോവിന്ദിന്റെ ദൃശ്യങ്ങളാണ് വൈറലായത്. 'സാറേ, എനിക്ക് ചോറ് വേണം, അല്ലേൽ അപ്പുറത്താക്കിത്താ" എന്നാണ് കുട്ടി ദയനീയമായി പേട്ട എസ്.എച്ച്.ഒ വി.എം.ശ്രീകുമാറിനോട് പറയുന്നത്. ബാരിക്കേഡ് സ്ഥാപിച്ചതിനപ്പുറത്താണ് തന്റെ വീടെന്നും,അവിടേക്കാണ് പോകേണ്ടതെന്നും കുട്ടി പറഞ്ഞെങ്കിലും വഴി തുറന്ന് നൽകാൻ പൊലീസുകാർ തയ്യാറായില്ല.

മാദ്ധ്യമങ്ങളാണ് ഈ വീഡിയോ പുറത്തുവിട്ടത്.ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ബി.ജെ.പി പ്രതിഷേധത്തെ തുടർന്ന് ദേവസ്വം ബോർഡ് ജംഗ്ഷനിൽ ക്ലിഫ് ഹൗസിലേക്ക് തിരിയുന്ന റോഡിലാണ് ആർക്കും കടക്കാനാവാത്തവിധം ബാരിക്കേഡ് കെട്ടി സുരക്ഷ ശക്തമാക്കിയത്. ഇതോടെയാണ് ഗോവിന്ദ് വഴിയിൽ കുടുങ്ങിയത്.

ആകെ വിശന്നുവലഞ്ഞ ബാലൻ, ചോറ് വേണമെന്നും വീട്ടിൽ പോകാൻ വിടണമെന്നുമൊക്കെ പറഞ്ഞെങ്കിലും ആവശ്യം പരിഗണിക്കാൻ പൊലീസുകാർക്കായില്ല.

കുറെനേരം ബാരിക്കേഡിനടുത്ത് തന്നെ നിന്ന കുട്ടി പിന്നീട് തണലത്തേക്ക് മാറിനിൽക്കുന്നതും, പൊലീസ് ഉദ്യോഗസ്ഥ ആശ്വസിപ്പിക്കാൻ വിളിച്ചുകൊണ്ടുപോകുന്നതും, ചൂടേറ്റ് തളർന്ന കുട്ടി തന്റെ കുപ്പിയിലെ വെള്ളം മുഖത്തേക്ക് ഒഴിക്കുന്നതുമൊക്കെ ഫോട്ടോകളിലും വീഡിയോയിലുമുണ്ട്.ഇതേക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ വിവരം തിരക്കിയപ്പോൾ ഒന്നും പറയാൻ ഗോവിന്ദ് തയ്യാറായില്ല.