തിരുവനന്തപരം: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള പാളയത്തെ സ്‌ക്വയർ കൈയേറി പരസ്യ ബോർഡ് സ്ഥാപിക്കാൻ കോർപ്പറേഷന്റെ നീക്കം.

സംസ്ഥാന സർക്കാർ ആർ.ശങ്കർ ഫൗണ്ടേഷന് വിട്ടുനൽകിയ ഒന്നര സെന്റ് സ്ഥലത്താണ് കഴിഞ്ഞ ദിവസം ഫൗണ്ടേഷന്റെ അനുമതിയില്ലാതെ പരസ്യബോർഡ് സ്ഥാപിക്കാനായി രണ്ട് കുഴിയെടുത്ത് കോൺക്രീറ്റിട്ട് ഉറപ്പിച്ചത്. ഫൗണ്ടേഷൻ അധികാരികളുടെ അനുമതില്ലാതെ നടന്ന അനധികൃത നിർമ്മാണത്തിനിടെ, പ്രതിമ സ്ഥാപിച്ചിട്ടുള്ള പീഠത്തിന്റെ മാർബിൾ സ്‌ളാബ് തകർന്ന നിലയിലാണ് മുൻപ് ഉമ്മൻചാണ്ടി നട്ട രണ്ടു വൃക്ഷത്തൈകൾ ചവിട്ടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിമാസ്ഥാപനമല്ലാതെ മറ്റൊരു നിർമ്മാണവും നടത്തരുതെന്ന് റവന്യുവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്താണ് കോർപ്പറേഷൻ ചുമതലപ്പെടുത്തിയ കരാറുകാരൻ നിർമ്മാണം നടത്തിയത്.

സ്ക്വയറിൽ കടന്നുകയറി നിർമാണം നടത്തിയ കോർപ്പറേഷൻ അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കോൺഗ്രസ് നേതാവ് ടി.ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. പ്രതിമയുടെ പീഠത്തിനടക്കം ഉണ്ടായ നാശനഷ്ടം കാട്ടിയാകും പരാതി നൽകുകയെന്നും അദ്ദേഹം അറിയിച്ചു.