നെടുമങ്ങാട്: സി.പി.എം മുല്ലശേരി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരും എസ്.ഡി.പി.ഐക്കാരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്ത കേസിൽ നാലു ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസിൽ കീഴടങ്ങി. എസ്.ഡി.പി.ഐ പ്രവർത്തകരായ കരകുളം ചെക്കക്കോണം വാര്യകോണത്ത് പണയിൽ വീട്ടിൽ നിസാമുദീൻ (49), വട്ടപ്പാറ വേങ്കോട് കെ‌ാല്ല മലയത്തുവീട്ടിൽ ഷംനാദ് (36) എന്നിവർ അരുവിക്കര സ്റ്റേഷനിലും ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സന്നഗർ ഹാഷിക് മൻസിലിൽ റിയാസ് (36), കരകുളം കല്ലറ വീട്ടിൽ അനന്ദു (31), കരകുളം അമലയിൽ അമൽ (31), കരകുളം ജയ ഭവനിൽ അനൂപ് (37) എന്നിവർ നെടുമങ്ങാട് സ്റ്റേഷനിലുമാണ് കീഴടങ്ങിയത്. കഴിഞ്ഞ 4നായിരുന്നു സംഘർഷം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചതായിരുന്നു തുടക്കം. പിന്നാലെ കായ്പാടി കുമ്മിപ്പള്ളിക്ക് സമീപത്തെ എസ്.ഡി.പി.ഐ നേതാക്കളുടെ വീടും വാഹനങ്ങളും ആക്രമിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായി നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡി.വൈ.എഫ്.ഐയുടെ ആംബുലൻസും കത്തിച്ചു. ആംബുലൻസ് കത്തിച്ച പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.