ആറ്റിങ്ങൽ: വിവാഹ വാഗ്ദാനം നൽകി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവും 5.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറയിൻകീഴ് ശർക്കര കടകം പുളുംതുരുത്തിൽ പ്രസന്ന വിലാസത്തിൽ സുജിത്തി (26) നെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി.ആർ. ബിജു കുമാറിന്റെതാണ് വിധി.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 23 മാസം തടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2022 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ മാതാവിന് ഉറക്ക ഗുളികകൾ നൽകി വീട്ടിൽ വച്ചും വർക്കല റിസോർട്ടിൽ വച്ചും നിരവധി പ്രാവശ്യം പ്രതി ലൈംഗികമായി പീഡിപ്പിച്ചു. യാദൃശ്ചികമായി പെൺകുട്ടിയുടെ ഫോൺ ബന്ധു പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി മുകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.യു. സലിംഷയും അഡ്വ.നീലിമ. ആർ കൃഷ്ണനും ഹാജരായി.