
മാന്നാർ: ശബരി വയസ് 18.ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിത്ത് മീഡിയ ആൻഡ് ഫിലിം സ്റ്റഡീസ് വിദ്യാർത്ഥി. പഠന സമയം കഴിഞ്ഞ് തുണിക്കടയിൽ ജോലി, ഒപ്പം കവിതാ രചനയും. പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് വിദ്യാർത്ഥി ശബരിക്ക് കവിത ഒരു നേരമ്പോക്കല്ല. അതിജീവനത്തിന്റെ പച്ചത്തുരുത്താണ്. ചെറുപ്പത്തിൽ തുടങ്ങിയ പുസ്തകങ്ങളോടുള്ള ചങ്ങാത്തം,പിന്നീട് അവന്റെ ഒറ്റപ്പെടലുകൾക്ക് ആശ്വാസമായി. ശബരിയിലെ ചിന്തകൾ കവിതകളായി പിറന്നു.ഇൻസ്റ്റാഗ്രാമിൽ എഴുതിയ കവിതകൾ ആൽബങ്ങളാക്കി. അങ്ങനെ എട്ട് ആൽബങ്ങൾ ഇതിനോടകം പൂർത്തിയാക്കി.ഏഴും, എട്ടും ആൽബങ്ങളിലെ കവിതകൾ ചേർത്ത് 'വാട്ട് ആം ഐ മെയ്ഡ് ഓഫ് ?' എന്ന പേരിൽ പുസ്തമായി പ്രസിദ്ധീകരിച്ചു. സാഹിത്യത്തിലും കവിതകളിലും വിഷാദത്തിന്റെ നിറമായ 'ബ്ലൂ' പേരിനൊപ്പം ചേർത്ത് 'ശബരി ബ്ലൂ' തൂലികാനാമവുമാക്കി.
രണ്ടാം പുസ്‌തകം പണിപ്പുരയിൽ
തിരുവനന്തപുരം വെള്ളായണി സ്വദേശിയാണ് ശബരി. വീട്ടിൽ നിന്ന് മാറിയൊരു സ്ഥലത്ത് പഠിക്കണമെന്ന ശബരിയുടെ ആഗ്രഹമാണ് 125 കിലോമീറ്ററിന് ഇപ്പുറമുള്ള
പരുമല പമ്പാ കോളജിലെത്തിച്ചത്. ക്ളാസ് കഴിഞ്ഞുള്ള സമയത്ത് ജോലി ചെയ്ത് സ്വന്തമായി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാന്നാർ പരുമലക്കടവിലെ അമ്പിളി ടെക്സ്റ്റയിൽസിൽ ജോലിക്ക് കയറി. ഭക്ഷണത്തിനും പഠനത്തിനുമുള്ള ചെലവ് അങ്ങനെ കണ്ടെത്തി. സ്ഥാപന ഉടമകളായ അനിൽ എസ്.അമ്പിളിയും മകൻ അമൽ അമ്പിളിയും ശബരിയുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തണിയിച്ചു. പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന എസ്.ശബരി തന്റെ ആദ്യ കവിതാസമാഹാരം ഒന്നര മാസം മുമ്പാണ് പുറത്തിറക്കിയത്. പമ്പാ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എ.രതീഷ് കുമാർ, അദ്ധ്യാപികയായ ഡോ.മീര ചന്ദ്രശേഖർ എന്നിവരും സുഹൃത്തുക്കളും ശബരിയുടെ ലക്ഷ്യ പൂർത്തീകരണത്തിന് സഹായമേകി. രണ്ടാമത്തെ കവിതാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ശബരി.