ph

കായംകുളം: കായംകുളത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കൊച്ചുതറ തെക്കതിൽ വീട്ടിൽ നിന്നും കാപ്പിൽ കിഴക്ക് പച്ചംകുളത്ത് തെക്കതിൽ വീട്ടിൽ താമസിച്ചു വരുന്ന അജ്മൽ എന്ന് വിളിക്കുന്ന മുഹമ്മദ് ഫാസിൽ (24), വള്ളികുന്നം വട്ടയ്ക്കാട് സ്കൂളിന് സമീപം നിഷാദ് മൻസിലിൽ നിഷാദ് (22) എന്നിവരാണ് പിടിയിലായത്.

ചിറക്കടവത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഒന്നാംതീയതി രാത്രി 11 മണികഴിഞ്ഞായിരന്നു ആക്രമണം. രജിസ്ട്രേഷൻ നമ്പർ എഴുതിയിട്ടില്ലാത്ത മോട്ടോർ സൈക്കിളിൽ പമ്പിലെത്തിയ ഇവർ150 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെടുകയും പൈസ ഫോൺപേ ആണെന്ന് പറയുകയും ചെയ്തു. ഫോൺ പേ ചെയ്ത് പൈസ വന്നതിന് ശേഷം പെട്രോൾ അടിക്കാമെന്ന് ജീവനക്കാരൻ പറഞ്ഞതിലുള്ള വിരോധം മൂലം അസഭ്യം പറയുകയും അടിച്ച് താഴെയിടുകയുമായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.