
ന്യൂഡൽഹി: സർക്കാർ ഗ്രാന്റ് വാങ്ങുന്ന സ്ഥാപനങ്ങളിൽ സംവരണം ഉറപ്പാക്കണമെന്ന ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി. എന്നാൽ സംവരണം അനുവദിക്കൽ സർക്കാരിന്റെ നയപരമായ വിഷയമാണ്. സൗരവ് നാരായൺ, ഡോ. ചോളരാജ, സിദ്ധാർത്ഥ് കുമാർ തുടങ്ങിയവർ സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.
കേന്ദ്രസർക്കാരിന് നിവേദനം നൽകാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാർക്ക് നിർദ്ദേശം നൽകി. സർക്കാർ നയം കൂടി മനസിൽ വച്ച് അധികൃതർ നിവേദനം പരിഗണിക്കണമെന്ന് മൂന്നംഗഹബെഞ്ച് കൂട്ടിച്ചേർത്തു. സർക്കാർ ഗ്രാന്റ് വാങ്ങുന്ന സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് 1974ൽ കേന്ദ്രസർക്കാർ എക്സിക്യുട്ടീവ് നിർദ്ദേശമിറക്കിയിരുന്നു. എന്നാൽ ഇതുവരെ നടപ്പാക്കിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.