
ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ(വി.ഐ.ടി) ചെന്നൈ കാമ്പസിലെ 'ടെക്‌നോ വി.ഐ.ടി' ഫെസ്റ്റിവലിന് തുടക്കമായി. ഏഴ് രാജ്യങ്ങളിലെ 20 വിദേശ വിദ്യാർത്ഥികളും ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ 10,000 വിദ്യാർത്ഥികളും പങ്കെടുത്തു. സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച കണ്ടുപിടിത്തങ്ങളുടെ മാതൃകകൾ ഫെസ്‌റ്റിൽ അവതരിപ്പിച്ചു. എച്ച്.സി.എൽ ടെക്കുമായി സഹകരിച്ച് നടത്തുന്ന ടെക്‌നിക്കൽ ഫെസ്റ്റിവലിൽ തായ്‌ലാൻഡ് കോൺസുലേറ്റ് ജനറൽ റാച്ച അരിബർഗ്, വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി. സെൽവം, എച്ച്.സി.എൽ ടെക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡി. പ്രിൻസ് ജയകുമാർ എന്നിവർ പങ്കെടുത്തു.
ശാസ്ത്ര-സാങ്കേതിക മേഖലയിലെ പുരോഗതി സമൂഹത്തിന് മൊത്തം പ്രയോജനപ്പെടണമെന്ന് റാച്ച അരിബർഗ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ മികച്ച മുന്നേറ്റത്തിലാണെന്ന് ഡോ. ജി. വി. സെൽവം പറഞ്ഞു. വിദേശ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് വലിയ തോതിൽ എത്തുന്നു. ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും പോകുന്നവരുടെ എണ്ണം 44 ശതമാനം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ 38 മോഡൽ സ്കൂളിലെ വിദ്യാർത്ഥികളും പ്രഥമാദ്ധ്യാപകരും ടെക്നോളജി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. ഫെസ്റ്റിവൽ നവംബർ രണ്ടിന് അവസാനിക്കും തുടർച്ചയായ പത്താം വർഷമാണ് ടെക്നോളജി ഫെസ്റ്റ് നടക്കുന്നത് വി.ഐ.ടി ചെന്നൈ പ്രോ. വൈസ് ചാൻസലർ ഡോ. കെ. സത്യനാരായണൻ, ഡയറക്ടർ ഡോ. പി. കെ. മനോഹരൻ, അഡീഷണൽ രജിസ്ട്രാർ ഗണേശ് തുടങ്ങിയവരും പങ്കെടുത്തു.