
കൊച്ചി: കേരളത്തിന്റെ കലാപെരുമ ലോകത്തെ അറിയിക്കുന്ന കൊച്ചി മുസിരിസ് ബിനാലേയുടെ ആറാം പതിപ്പിന് പശ്ചിമകൊച്ചിയിൽ ഒരുക്കങ്ങൾ തകൃതി. ഡിസംബർ 12 മുതൽ മാർച്ച് 31 വരെയാണ് വിദേശികളും സ്വദേശികളുമായ ദശലക്ഷത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ബിനാലെ.
25ലേറെ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും സൃഷ്ടികളും കൊച്ചിയിലെത്തുന്നുണ്ട്. അഞ്ചാഴ്ചകൾ മാത്രം അവശേഷിക്കെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സ്റ്റുഡന്റ്സ് ബിനാലെ നടക്കുന്നത് മട്ടാഞ്ചേരിയിലെ ബി.എം.എസ് വെയർഹൗസിലാണ്. ആസ്പിൻവാൾ ഹൗസ്, ഫോർട്ടുകൊച്ചി ബാസ്റ്റ്യൻ ബംഗ്ളാവ്, എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി എന്നിവ മാത്രമാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വേദികൾ. ബാസ്റ്റ്യൻ ബംഗ്ളാവ് കലാപരിപാടികൾക്കുള്ള വേദിയാണ്.
ആസ്പിൻവാൾ ഒരുഭാഗം മാത്രം
അഞ്ച് ബിനാലെകളുടെയും കേന്ദ്രബിന്ദുവായിരുന്ന പൗരാണിക മന്ദിരം ആസ്പിൻവാൾ ഹൗസിന്റെ ഒരു ഭാഗം മാത്രമാണ് ഇക്കുറി ലഭ്യമാകുന്നത്. പകരം ഫോർട്ടുകൊച്ചിക്കും മട്ടാഞ്ചേരിക്കും ഉത്സവമാകുന്ന രീതിയിൽ ചുറ്റുപാടുമുള്ള 20 വേദികളിലാകും ഇക്കുറി പ്രദർശനങ്ങൾ. ആദ്യമായി വെല്ലിംഗ്ടൺ ഐലൻഡിലേക്കും കലാമേള എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഐലൻഡിലെ സുന്ദരമായ കായലോരങ്ങളും വിശാലമായ റോഡുകളും തുറമുഖ സാമീപ്യവും കാണികൾക്കും ആകർഷകമാകും. ആസ്പിൻവാൾ ഹൗസിലെ വിശാലമായ ഇരുനില മന്ദിരങ്ങൾ ഡി.എൽ.എഫ് ഹൗസിംഗിന്റെ പക്കലാണ്. സർക്കാർ വീണ്ടെടുത്ത 1.29 ഏക്കറിലെ നീളൻ കയർ ഗോഡൗണും കായലോരത്തെ പഴയ ബംഗ്ളാവും മാത്രമാണ് ബിനാലേയ്ക്ക് നൽകിയത്.
ആറാം ബിനാലെ
110 ദിവസം
66 ആർട്ടിസ്റ്റ്
22 വേദികൾ
• പ്രവേശന ഫീസ് : ₹200 / വിദ്യാർത്ഥികൾക്ക് ₹100
•ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ്: ബോസ് കൃഷ്ണമാചാരി
• ബിനാലെ ക്യൂറേറ്റർ : നിഖിൽ ചോപ്ര
• പ്രോഗ്രാം ഡയറക്ടർ : മരിയോ ഡിസൂസ
വാട്ടർ മെട്രോ ശ്രദ്ധാകേന്ദ്രം
ബിനാലെയ്ക്കായി കൊച്ചി വാട്ടർമെട്രോ വിപുലമായ ഒരുക്കങ്ങളിലാണ്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് എന്നീ മൂന്നുവേദികളിലേക്കും വാട്ടർമെട്രോയിലെത്താം. മനോഹരമായ മെട്രോ ടെർമിനലുകളിലും ബിനാലെ ഇൻസ്റ്റലേഷനുകൾ സ്ഥാനം പിടിക്കും. ഹൈക്കോടതി ടെർമിനലിൽ ബിനാലെ കിയോസ്ക് ഉണ്ടാകും. ഇവിടെയും ബിനാലെ ടിക്കറ്റുകൾ ലഭിക്കും. വാട്ടർ മെട്രോയുടെ ടൂറിസ്റ്റ് ആകർഷണവും ബിനാലെയും ഒന്നിക്കുന്നതും ജനകീയത വർദ്ധിപ്പിക്കും.
കൊച്ചിയുടെ സാംസ്കാരിക വിനിമയത്തിന്റെ പ്രതീകമായി കൊച്ചി മുസിരിസ് ബിനാലെയെ മാറ്റാനുള്ള ശ്രമങ്ങളിലാണ് ഫൗണ്ടേഷൻ. നഗരത്തെയും നഗരവാസികളെയും ഒപ്പം ചേർത്ത് ബിനാലെയുടെ പ്രസക്തി വർദ്ധിപ്പിക്കാനാണ് ശ്രമം.
ഡോ.വി.വേണു
ചെയർമാൻ, ബിനാലെ ഫൗണ്ടേഷൻ