വൈപ്പിൻ: അനധികൃതമായി പ്രവർത്തിക്കുന്ന കണ്ടെയ്‌നർ യാർഡ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിൽ. പുതുവൈപ്പ് എൽ.എൻ.ജി - മുരിക്കുംപാടം ബെൽബോ റോഡിലെ യാർഡിനെതിരെയാണ് നാട്ടുകാർ ജനകീയസമരസമിതി രൂപീകരിച്ച് കഴിഞ്ഞദിവസം രാത്രി പന്തം കൊളുത്തി പ്രകടനവുമായി റോഡിലിറങ്ങിയത്.
കണ്ടെയ്‌നർ ലോറികൾക്കെതിരെയും യാർഡിനെതിരെയുമുള്ള സമരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും പുതുവൈപ്പ് പ്രദേശത്തെ 3 ആരാധനാലയങ്ങളുടെ ഭാരവാഹികളും നേതൃത്വം നൽകുന്നു. കഴിഞ്ഞദിവസം നടന്ന സമരത്തിന് ബ്ലോക്ക് മെമ്പർ ക്ലാര സൈമൺ, പഞ്ചായത്ത് അംഗം ഷീജ രെജ്ജു, സമരസമിതി ചെയർമാൻ പി.എസ്. വിഷ്ണു എന്നിവർ നേതൃത്വം നൽകി.
ആരോപണങ്ങൾ
* എൽ.എൻ.ജി റോഡിന്റെ സമീപത്ത് തുടരുന്ന യാർഡ് പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണി
* അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം
* യാർഡിലേക്കുള്ള കണ്ടെയ്‌നർ വാഹനങ്ങൾ നിയമങ്ങൾ പാലിക്കാതെ ചീറിപ്പായുന്നു * * കഴിഞ്ഞദിവസം പുതുവൈപ്പിൽ കണ്ടെയ്‌നർ ലോറി തട്ടി എട്ടുവയസുകാരിയുടെ കാൽഒടിഞ്ഞു. ഇടിച്ച ലോറി നിറുത്താതെപോയി. പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല
* കണ്ടെയ്‌നർ ലോറികളിലെ ഡ്രൈവർമാരിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാർ
* ചെവിയിൽ ഇയർഫോൺ തിരുകിവച്ച് സംസാരിച്ചുകൊണ്ടാണ് ഡ്രൈവിംഗ്
* രാത്രിയിലാണ് ഈ വാഹനങ്ങൾ ഭൂരിഭാഗവും ഓടുന്നത്
* യാർഡിന് പൊലീസിന്റെ ഒത്താശ