gold

ആലുവ: ട്രെയിനിൽ യാത്രക്കാരി മറന്നുവച്ച വജ്രവും സ്വർണവും വാച്ചുകളും പണവും ഉൾപ്പെടുന്ന എട്ട് ലക്ഷത്തോളം രൂപ മൂല്യമുള്ള ബാഗ് ആർ.പി.എഫ് കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ആലുവ ബ്രീസ് ഹോട്ടൽ ഉടമ പമ്പ് കവല ആരങ്ങാട്ട് വീട്ടിൽ ഫൈസലിന്റെ ഭാര്യ മുനീസയാണ് ചെന്നൈ - ആലപ്പുഴ ട്രെയിനിൽ ബാഗ് മറന്നുവച്ചത്.

ബുധനാഴ്ച്ച രാവിലെ ട്രെയിൻ ആലുവ വിട്ട ശേഷമാണ് ബാഗ് എടുത്തിട്ടില്ലെന്ന വിവരം മുനീസ ഓർത്തത്. ഉടൻ ആലുവ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിനെ വിവരമറിയിച്ചു. എ.എസ്.ഐ കെ.കെ. സുരേഷ് ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ സി.പി. ജോസഫിന് വിവരം കൈമാറി. ജോസഫ് യുവതി സഞ്ചരിച്ചിരുന്ന കംപ്പാർട്ടുമെന്റിലെത്തി ബാഗ് കണ്ടെത്തി ആലുവ ആർ.പി.എഫിന് കൈമാറി. ഇന്നലെ യുവതിയും മകൻ ഫഹീസും ആർ.പി.എഫ് ആലുവ ഓഫീസിലെത്തി ബാഗ് കൈപ്പറ്റി.