theft
സുജിത്തിന്റെ വീട്ടിലെ അടുക്കള തിണ്ണയിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച മുക്കുപണ്ടങ്ങൾ

ആലുവ: തോട്ടക്കാട്ടുകരയിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് സമീപം വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണം കവർന്നു. സമീപത്തെ മറ്റ് മൂന്ന് വീടുകളിൽ മോഷണ ശ്രമവുമുണ്ടായി. മോഷണശ്രമം അറിഞ്ഞ വീട്ടുടമ എസ്.പിയുടെ ക്യാമ്പ് ഓഫീസിലെത്തി വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘമെത്തി പരിശോധിച്ച് മടങ്ങിയ ശേഷമാണ് ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് സ്വർണം കവർന്നതെന്നാണ് സൂചന.

ഓൾഡ് ദേശം റോഡിൽ സൂരജ് ഭവനിൽ സുജിത്തിന്റെ വീടിനകത്തെ അലമാരയിൽ സൂക്ഷിച്ച
സ്വർണമാണ് കവർന്നത്. ഇതോടൊപ്പം ഉണ്ടായിരുന്ന മുക്കുപണ്ടം അടുക്കള തിണ്ണയിൽ ഉപേക്ഷിച്ചു. വീടിന്റെ മുൻ വാതിലിനോട് ചേർന്നുള്ള ജനൽ പാളി തുറന്ന് കിടക്കുകയായിരുന്നു. ഇതിലൂടെ സൈക്കിൾ പമ്പ് ഉപയോഗിച്ച് വാതിലിന്റെ കുറ്റി തുറക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് സ്വർണവും മുക്കുപണ്ടവും സൂക്ഷിച്ചിരുന്ന ബോക്സ് മോഷ്ടിച്ചത്.

പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെ 3.30 ആണ് ക്യാമറയിലെ സമയം. മോഷണം നടന്ന വീടിനടുത്ത് ജി.സി.ഡി.എ റോഡിൽ ഡോ. സുഭാഷിന്റെ വീട്, ശ്രീപാദത്തിൽ പത്മകുമാരിയുടെ വീട്, സോപാനത്തിൽ സുലോചനയുടെ വീട് എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്.

പുലർച്ചെ ഒരു മണിയോടെ വീടിന്റെ പിൻവശത്തെ വാതിലിൽ ആയുധം ഉപയോഗിച്ച് തട്ടുന്ന ശബ്ദം കേട്ട് ഉണർന്ന ഡോ. സുഭാഷ് ലൈറ്റുകൾ ഇട്ടതോടെ രണ്ട് പേർ സമീപത്തെ പറമ്പിലേക്ക് ഓടി മറയുന്നതായി കണ്ടു. ഇതേത്തുടർന്നാണ് സുഭാഷ് എസ്.പിയുടെ ക്യാമ്പ് ഓഫീസിലെത്തി വിവരം അറിയിച്ചത്. പൊലീസ് സംഘമെത്തി പരിശോധിക്കുന്ന സമയത്തും പ്രതികൾ സമീപത്തെ പറമ്പിൽ ഒളിച്ചിരുന്നുവെന്നാണ് സൂചന. മോഷണശ്രമമുണ്ടായ ഒരു വീട്ടിൽ നിന്ന് കവർച്ചാസംഘം ഉപയോഗിച്ച കമ്പിപ്പാര കണ്ടെടുത്തിട്ടുണ്ട്.

റൂറൽ എസ്.പി എം. ഹേമലത, ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്‌പെക്ടർ ജി.പി. മനുരാജ് എന്നിവരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

രണ്ടാഴ്ചക്കിടെ ഈ ഭാഗത്ത് നടക്കുന്ന അഞ്ചാമത്തെ കവർച്ചയാണ്. കഴിഞ്ഞ 30ന് മണപ്പുറം റോഡിൽ ചേറോടത്ത് രാമഭദ്രന്റെ വീട്ടിൽ നിന്ന് പണം കവർന്നിരുന്നു.