തൊടുപുഴ: തൊടുപുഴയിൽ പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. വിദ്യാലയത്തിന്റെ പ്രവർത്തനം ജില്ലയുടെ സമഗ്ര പുരോഗതിക്ക് ഗുണകരമാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ അനുവദിച്ച ഏക കേന്ദ്രീയ വിദ്യാലയത്തിൽ സ്‌കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. താത്കാലികമായി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് തിരഞ്ഞെടുത്തിരുന്ന തൊടുപുഴ ബോയ്സ് ഹൈസ്‌കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് കണ്ടത്തിയ സാഹചര്യത്തിൽ എം.പി ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിച്ച് പുതിയ കെട്ടിടം പണി പൂർത്തീകരിക്കുകയായിരുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ സ്ഥിരം കെട്ടിടം നിർമ്മിക്കുന്നത് മ്രാലയിലുള്ള എട്ടേക്കറോളം വരുന്ന റവന്യൂ ഭൂമിയിലാണ്. സ്‌കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ കെട്ടിടം മൂന്നു വർഷത്തിനുള്ളിൽ മ്രാലയിൽ നിർമ്മാണം പൂർത്തീകരിക്കും. ഈ വർഷം ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലാണ് അദ്ധ്യയനം ആരംഭിക്കുന്നത്. ഒരു ക്ലാസിൽ 40 കുട്ടികൾ വീതം ആകെ 200 കുട്ടികൾക്കാണ് ഈ വർഷം പ്രവേശനം നൽകുന്നത്. മുഴുവൻ ക്ലാസുകളിലേക്കുമുള്ള അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ചു. നാളെ രാവിലെ 10ന് ബോയ്സ്‌ ഹൈസ്‌കൂളിൽ ചേരുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി സ്‌കൂളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ കെ. ദീപക്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കേന്ദ്രീയ വിദ്യാലയ സംഗതൻ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും. തൊടുപുഴയിലെ വിദ്യാലയത്തിന്റെ പ്രവർത്തനോദ്ഘാടനമാണ് ഇപ്പോൾ നടത്തുന്നത്. രാജ്യത്താകെ അനുവദിച്ച 85 വിദ്യാലയങ്ങളുടെയും ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി പിന്നീട് നിർവ്വഹിക്കുന്നതാണെന്നും എം.പി പറഞ്ഞു. പ്രിൻസിപ്പൽ അലക്സ് ജോസ്, മുൻസിപ്പൽ ചെയർമാൻ കെ. ദീപക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.