 നത്തുകല്ല് അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു


ഇടുക്കി: സംസ്ഥാന സർക്കാർ ജില്ലയിൽ വൻകിട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നത്തുകല്ല് - അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ദേശീയപാത വികസനം, മലയോര ഹൈവേ, കിഫ്ബി പദ്ധതികൾ തുടങ്ങി പശ്ചാത്തല വികസന മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഇടുക്കിയുടെ ടൂറിസം രംഗത്തും കാർഷിക രംഗത്തും നിരവധി വികസന പ്രവർത്തനങ്ങൾ സർക്കാർ സാധ്യമാക്കി. വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. റോഡിന്റെ നിർമാണോദ്ഘാടനത്തിന്റെ ശിലാഫലക അനാഛാദനവും റോഷി അഗസ്റ്റിൻ നിർവഹിച്ചു.എം.എം മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കെ.ആർ.എഫ്.ബി പി.എം.യു പ്രൊജക്ട് ഡയറക്ടർ അശോക് കുമാർ. എം റിപ്പോർട്ട് അവതരിപ്പിച്ചു. ഇടുക്കി, ഉടുമ്പൻചോല, ദേവികുളം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് നത്തുകല്ല് അടിമാലി. കിഫ്ബി വഴി അനുവദിച്ച 55.6 കോടി ചെലവഴിച്ച് 26. 246 കിലോമീറ്റർ ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളായ കട്ടപ്പനയേയും അടിമാലിയേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പാതയാണിത്. കൂടാതെ, ടൂറിസം കേന്ദ്രങ്ങളായ മൂന്നാറിലേക്കും തേക്കടിയിലേക്കും കുറഞ്ഞ ദൂരത്തിൽ ഈ റോഡ് വഴി എത്തിച്ചേരാനാകും. മേലേ ചിന്നാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ്, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, പി.ഡബ്ല്യു.ഡി ജീവനക്കാർ, വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.