pocso-rajeevan


കാസർകോട്: നാലര വയസുകാരിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസിലെ കൊല്ലം ചിതറ സ്വദേശിയും മാന്യയിലുള്ള ക്വാർട്ടേഴ്സിൽ താമസക്കാരനുമായ എസ്.രാജീവന് (55) 22 വർഷം കഠിന തടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവിന്റെ വിധി.പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയുള്ള വിധി പ്രഖ്യാപനത്തിൽ ജീവപര്യന്തം കഠിനതടവും കോടതി പ്രതിക്ക് വിധിച്ചു.

ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടിയെ മാങ്ങ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ക്വാർട്ടേഴ്സിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. അന്ന് ബദിയടുക്ക ഇൻസ്‌പെക്ടർ ആയിരുന്ന അശ്വിത്ത് എസ് കരൺമയിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.പ്രിയയാണ് ഹാജരായത്.2022 ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം.