പയ്യന്നൂർ: റെയിൽവേ സിഗ്നലിന്റെ പ്രവൃത്തിക്കായി കുഴിയെടുത്ത് അതിലിട്ടിരുന്ന പത്ത് ലക്ഷം രൂപയുടെ കേബിളുകൾ മോഷണം പോയതായുള്ള പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഇ2ഇ ട്രാൻസ്‌പോർട്ടേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡ് പ്രൊജക്ട് മാനേജർ പയ്യന്നൂരിലെ ശ്രീഹരി സാബുവിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ മാസം 15നും 31നുമിടയിലാണ് മോഷണം നടന്നത്. കമ്പനി റെയിൽവേയുടെ സിഗ്നൽ കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്കായി പയ്യന്നൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം കുഴിയെടുത്ത് അതിലിട്ടിരുന്ന കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്.

തുടർ പ്രവൃത്തി നടത്താനായി എത്തിയപ്പോഴാണ് കുഴിയെടുത്ത് ഇട്ടിരുന്ന കേബിളുകൾ കാണാതായ വിവരം കമ്പനിയുടെ ആളുകൾ അറിയുന്നത്. ഇതേ തുടർന്ന് നൽകിയ പരാതിയിലാണ് പയ്യന്നൂർ പൊലീസ് മോഷണ കുറ്റത്തിന് കേസെടുത്തത്.