
കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയിൽ തീരുമാനമാകാതെ യു.ഡി.എഫും, എൽ.ഡി.എഫും. 23 സീറ്റിൽ 10 സീറ്റ് വേണമെന്ന നിലപാടിൽ കേരളാകോൺഗ്രസ് (എം) ഉറച്ച് നിൽക്കുകയാണ്.
ഒരു സീറ്റിൽ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി. പത്തുപേരും രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശമാണ് പാർട്ടിയിൽ ഉയരുന്നത്. പുതിയതായുള്ള തലനാട് ഡിവിഷൻ മാണി ഗ്രൂപ്പിന് നൽകാൻ ധാരണയായി. സീറ്റ് വച്ചുമാറാമെന്ന മാണിഗ്രൂപ്പ് ആവശ്യം സി.പി.ഐ അംഗീകരിച്ചില്ല. ഇടതുമുന്നണി ജില്ലാ കമ്മിറ്റിയിൽ തീരുമാനമാകുന്നില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയ്ക്ക് വിടാനാണ് മന്ത്രി വി.എൻ.വാസവൻ കൂടി പങ്കെടുത്ത യോഗത്തിൽ ധാരണയായത്. എന്നാൽ സീറ്റ് വിഭജനത്തിൽ ഒരു തർക്കവുമില്ലെന്നാണ് നേതാക്കൾ പറയുന്നത്.
കഴിഞ്ഞ തവണത്തെ സീറ്റ് വിഭജനം
സി.പി.എം : 9
മാണി ഗ്രൂപ്പ് : 9
സി.പി.ഐ : 4
വല്യേട്ടൻ കളിയ്‌ക്ക് നിന്ന് കൊടുക്കരുത്
മാണി ഗ്രൂപ്പിന് പത്ത് സീറ്റ് നൽകുന്നതിൽ എതിർപ്പ്
മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിന് 9 സീറ്റ്
ഇതാണ് സി.പി.എമ്മിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്
ഒരാൾ പൊതുസ്വതന്ത്രനാകട്ടെയെന്ന് പരിഹാരഫോർമുല
സി.പി.ഐയും ഇതംഗീകരിച്ചതോടെ മാണി ഗ്രൂപ്പ് വെട്ടിലായി
ഇത്തവണ ഒന്ന് കിട്ടിയേതീരൂ ലീഗ്
യു.ഡി.എഫിലും മുണ്ടക്കയം, എരുമേലി സീറ്റുകളിലൊന്ന് വേണമെന്ന കടുംപിടുത്തം മുസ്ലിംലീഗ് തുടരുകയാണ്. ജോസഫ് ഗ്രൂപ്പിന് സീറ്റ് കുറയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റും വേണമെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നത്. ഒപ്പം ചില സീറ്റുകൾ വച്ചു മാറണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. ഇതും മുന്നണിയ്ക്ക് തലവേദനയായി.