
കൊല്ലം: ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് റിമാൻഡിലായ പോക്‌സോ കേസ് പ്രതി കോടതിമുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇളമാട് ശ്രീജാഭവനിൽ അബിൻദേവ് (21) ആണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര അതിവേഗ കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ അബിൻദേവ് ജാമ്യത്തിലായിരുന്നു. എന്നാൽ, ജാമ്യകാലാവധി കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാകാത്തതിനാൽ ഇയാൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഭിഭാഷകൻ കഴിഞ്ഞദിവസം അബിനെ കോടതിയിൽ ഹാജരാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലും ജാമ്യക്കാരില്ലാത്തതിനാലും റിമാൻഡ് ചെയ്യാൻ നിർദേശിച്ച കോടതി അബിനോട് പിന്നിലേക്ക് നീങ്ങിനിൽക്കാനും ആവശ്യപ്പെട്ടു.
താൻ റിമാൻഡിലാവുകയാണെന്ന് ബോദ്ധ്യപ്പെട്ട അബിൻ കോടതി മുറിയിൽ നിന്നു പുറത്തേക്ക് ഓടുകയായിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരും അഭിഭാഷകരും പിന്നാലെ ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. തോട്ടംമുക്കിൽ നിന്ന് ഓട്ടോറിക്ഷയിൽ കൊട്ടാരക്കര പുലമണിലേക്കു കടന്ന അബിനെ പൊലീസുകാർ മറ്റൊരു ഓട്ടോയിൽ പിന്തുടർന്നെങ്കിലും ഗതാഗതക്കുരുക്കിൽ ഓട്ടോ നിർത്തിയപ്പോൾ അബിൻ ഇറങ്ങി ഓടുകയായിരുന്നു.