
തിരുവനന്തപുരം; സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 90,200 രൂപയായി. ഗ്രാം വില 11,275 രൂപയുമാണ്. ഇന്നലെ രണ്ടുതവണയായി പവന് 1320 രൂപ വർദ്ധിച്ചിരുന്നു. സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആഭരണം വാങ്ങാൻ കാത്തിരുന്നവരിൽ ആശങ്കകൾ തുടരുകയാണ്. ഇന്നലെ പവന് 90,400 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിംഗ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനുമേൽ നൽകേണ്ട അവസ്ഥയാണ്.
അതേസമയം, വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയിൽ സ്വർണാഭരണങ്ങളുടെ ഉപഭോഗത്തിൽ 31 ശതമാനം ഇടിവാണുണ്ടായത്. എന്നാൽ നിക്ഷേപമെന്ന നിലയിൽ സ്വർണ നാണയങ്ങളും ബാറുകളും വാങ്ങുന്നതിൽ 20 ശതമാനം വർദ്ധനയുണ്ടായി. ഇക്കാലയളവിൽ സ്വർണവിലയിൽ 23 ശതമാനം വർദ്ധനയുണ്ട്. നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നതിൽ 91.6 ടണ്ണിന്റെ വർദ്ധനയാണുണ്ടായത്. സ്വർണത്തിന്റെ നിക്ഷേപ മൂല്യം 74 ശതമാനം ഉയർന്ന് 88,970 കോടി രൂപയായി.
വിലയിലുണ്ടായ വർദ്ധന അംഗീകരിച്ച് ദീർഘ കാല ആസ്തിയായി ഉപഭോക്താക്കൾ സ്വർണം വാങ്ങുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്‌ള്യു. ജി.സി) ഇന്ത്യ സി.ഇ.ഒ സച്ചിൻ ജെയിൻ പറഞ്ഞു. ആഗോള തലത്തിൽ സ്വർണഉപഭോഗം മുൻവർഷത്തേക്കാൾ മൂന്ന് ശതമാനം ഉയർന്ന് 1,313 ടണ്ണിലെത്തി. വില കുത്തനെ ഉയർന്നെങ്കിലും സ്വർണം വിറ്റ് പണം വാങ്ങുന്നവരുടെ എണ്ണം കുറയുകയാണെന്ന് ഡബ്‌ള്യു.ജി.സി പറയുന്നു. പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങാനാണ് ഉപഭോക്താക്കൾക്ക് താത്പര്യം. സ്വർണാഭരണങ്ങൾ പുതുക്കി വാങ്ങുന്നതിൽ സെപ്തംബർ പാദത്തിൽ 40 ശതമാനം വർദ്ധനയുണ്ടായെന്ന് ജുവലറികൾ പറയുന്നു.