
കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ബിജെപിയുടെ മുഖമായിരുന്ന മുൻ ഐപിഎസ് ഓഫീസർ അണ്ണാമലൈ പാർട്ടിയോട് ഗുഡ്ബൈ പറയാനൊരുങ്ങുന്നതായി റിപ്പോർട്ട്. മുൻ സംസ്ഥാന അദ്ധ്യക്ഷൻകൂടിയായ അദ്ദേഹം കുറച്ചുനാളായി പാർട്ടിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇഷ്ടമുണ്ടെങ്കിൽ ഞാൻ തുടരും.അല്ലെങ്കിൽ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഞാൻ ബിജെപിയിൽ ചേർന്നത്. അല്ലെങ്കിൽ സിവിൽ സർവീസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരേണ്ട ആവശ്യമില്ലായിരുന്നു. തമിഴ്‌നാട്ടിൽ നല്ല രാഷ്ട്രീയ സഖ്യം ഉയർന്നുവരുമെന്ന പ്രതീക്ഷയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരും. ആരാണ് പദവികളിൽ തുടരേണ്ടതെന്നോ, ആരെങ്ങനെ പെരുമാറണമെന്നോ നിർദേശിക്കാൻ എനിക്ക് കഴിയില്ല. തോക്കുചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിറുത്താൻ കഴിയില്ല'- അണ്ണാമലൈ പറഞ്ഞു.
എഐഎഡിഎംകെ നേതാക്കളുടെ വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. 'സംസാരിച്ചുതുടങ്ങിയാൽ പല കാര്യങ്ങളും പറയേണ്ടിവരും. ഞാൻ ഇതുവരെ എഐഎഡിഎംകെയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവരുടെ നേതാക്കൾ എന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അമിത്ഷായ്ക്ക് നൽകിയ വാക്കിന്റെ പേരിലാണ് സംയമനം പാലിക്കുന്നത്. ക്ഷമയ്ക്കും ഒരു പരിധിയുണ്ട്'- എന്നായിരുന്നു അണ്ണാമലൈ പറഞ്ഞത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തമിഴ്‌നാട്ടിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതോടെയാണ് അണ്ണാമലൈ പാർട്ടിയുമായി അകന്നത്. തിരഞ്ഞെടുപ്പിൽ അണ്ണാമലൈ വൻ പരാജയമേറ്റുവാങ്ങുകയും ചെയ്തു. പാർട്ടിയിലെയും മുന്നണിയിലെയും സംഭവവികാസങ്ങളിൽ അണ്ണാമലൈ കടുത്ത അതൃപ്തിയിലായിരുന്നു.