
മുംബയ്: വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് പട്ടാഭിഷേകം. നവി മുംബയിൽ ഇന്ന് വൈകിട്ട് 3ന് തുടങ്ങുന്ന ഫൈനൽ പോാട്ടത്തിൽ കന്നി ലോകകിരീടം തേടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. രണ്ട് തവണ കപ്പിനും ചുണ്ടിമും ഇടയിൽ കൈവിട്ട കിരീടം ഇത്തവണ സ്വന്തം നാട്ടിൽ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നിർണായക നമിഷങ്ങളിൽ ഇടറിവീഴുന്നവരെന്ന ചീത്തപ്പേര് മാറ്റി ഇത്തവണ കപ്പുമായി പറക്കാനാണ് ദക്ഷിണാഫ്രിക്കയും പാഡ് കെട്ടുന്നത്. പ്രാഥമിക റൗണ്ടിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ജയം നേടാനായതും ദക്ഷിണാഫ്രിക്കയുടെ ആത്‌മവിശ്വാസം കൂട്ടുന്നു. പിന്നീട് തുടർച്ചയയി രണ്ട് മത്സരങ്ങളും കൂടി തോറ്റ ഇന്ത്യ നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ വീഴ്‌ത്തിയാണ് സെമി ഉറപ്പിച്ചത്. എന്നാൽ സെമിയിൽ നിലിവിലെ ചാമ്പ്യൻമാരായ മൈറ്റി ഓസീസിനെതിരെ നേടിയ ചരിത്ര ജയം ഇന്ത്യൻ പെൺപടയെ ആത്‌മവിശ്വാസത്തിന്റെ പരകോടിയിൽ എത്തിച്ചിരിക്കുകയാണ്. ആ മൈതാനത്ത് തന്നെ കലാശപ്പോരിനിറങ്ങുന്നതും ഇന്ത്യ പ്ലസ് പോയിന്റായി കാണുന്നു. ജമീമ റോഡ്രിഗസിന്റെ ഗംഭീര സെഞ്ച്വറിയാണ് ഇന്ത്യയെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയെ അദ്ഭുത ജയത്തിലെത്തിച്ചത്.
ടീം ന്യൂസ്
ഇന്ത്യ - സെമിയിൽ ഓസ്ട്രേലിയയെ വീഴ്‌ത്തിയ ടീമിൽ ഇന്ത്യ മാറ്റം വരുത്താൻ സാധ്യത കുറവാണ്. എട്ടാം നമ്പർവരെ ബാറ്റിംഗ് ഡെപ്തും 6 ബൗളിംഗ് ഓപ്‌ഷനുമുള്ള അതേ ടീം കോംപിനേഷൻ തന്നെ തുടർന്നേക്കും. അതേസമയം സെമിയിൽ റൺസ് നന്നായി വഴങ്ങിയ രാധാ യാദവിന് പകരം സ്നേഹറാണ ഇലവനിൽ തിരച്ചെത്താൻ സാധ്യതയുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റർമാരെല്ലാം റൈറ്റ് ഹാൻഡായത് ലെഫ്‌റ്റ് ഹാൻഡ് ബൗളറായ രാധയ്‌ക്ക് അനുകൂല ഘടകമാണ്.
സാധ്യതാ ടീം- സ്മൃതി,ഷഫാലി,ജമീമ,ഹർമ്മൻ,ദീപ്തി,റിച്ച,അമൻജോത്,രാധ/സ്‌നേഹ,ക്രാന്തി,ചരിണി,രേണുക
ദക്ഷിണാഫ്രിക്ക - ഓപ്പണർ താസ്‌മിൻ ബ്രിറ്റ്‌സിന് തോൾ വേദനയുണ്ടായിരുന്നെങ്കിലും താരം ഫൈനലിൽ കളിക്കുമെന്ന് തന്നെയാണ് വിവരം. അനകെ ബോഷിനോ, അനേരി ഡർക്സണോ പകരം ബൗളർ മസാബത ക്ലാസിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്.
സാധ്യതാ ടീം- ലോറ, സ്മിൻ, ബോഷ്/ക്ലാസ്,ലൂസ്,കാപ്പ്,ജാഫ്റ്റ,ഡെർക്സൺ,കോൾ, ഡി ക്ലെർക്ക്,ഖാക,മ്ലാബ.
സുനീതി ദേശീയ ഗാനം ആലപിക്കും
ഫൈനലിന് മുൻപ് ഇന്ത്യയുടെ ദേശീയ ഗാനം പ്രമുഖ ഗായിക സുനീതി ചൗഹാനാണ് ആലപിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ദേശീയ ഗാനം ആലപിക്കുന്നത് ടാരിൻ ബാങ്കാണ്. മത്സരത്തിന്റെ ഇന്നിംഗ്‌സ് ബ്രേക്കിനിടെ സുനീതിയും ഒപ്പം അറുപതോളം നർത്തകരും അണിനിരക്കുന്ന കലാപരിപാടിയുമുണ്ടാകും.
ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇല്ലാത്ത് ആദ്യ വനിതാ ഏകദിന ഫൈനലാണിത്തവണത്തേത്. ഇതുവരെ നടന്ന 12 എഡിഷനുകളിലും ഈ ടീമുകളിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും ഫൈനലിലുണ്ടായിരുന്നു.
വനിതാ ഏകദിന ലോകകപ്പ് ചാമ്പ്യൻമാർ
1973-ഇംഗ്ലണ്ട്
1978-ഓസ്ട്രേലിയ
1982-ഓസ്ട്രേലിയ
1988-ഓസ്ട്രേലിയ
1993- ഇംഗ്ലണ്ട്
1997-ഓസ്ട്രേലിയ
2000- ന്യൂസിലാൻഡ്
2005-ഓസ്ട്രേലിയ
2009- ഇംഗ്ലണ്ട്
2013-ഓസ്ട്രേലിയ
2017-ഇംഗ്ലണ്ട്
2022-ഓസ്ട്രേലിയ
ടോപ് ഫൈവ് ബാറ്റേഴ്‌സ്
(താരം, രാജ്യം, റൺസ് എന്ന ക്രമത്തിൽ)
ലോറ വോൾവാർട്ട്
(ദക്ഷിണാഫ്രിക്ക) -470
സ്‌മൃതി മന്ഥന (ഇന്ത്യ)- 389
ആഷ് ഗാർഡ്‌നർ (ഓസ്ട്രേലിയ) -328
പ്രതിക റാവൽ (ഇന്ത്യ) -308
ഫീബി ലിച്ച്‌ഫീൽഡ് (ഓസ്‌ട്രേലിയ) -304
ടോപ് ഫൈവ് ബൗളേഴ്‌സ്
(താരം, രാജ്യം, വിക്കറ്റ് എന്ന ക്രമത്തിൽ)
അന്നബെൽ സതർലാൻഡ്( ഓസീസ് )-17
ദീപ്‌തി ശർമ്മ (ഇന്ത്യ) -17
സോഫി ഇക്ലസ്റ്റോൺ (ഇംഗ്ലണ്ട്) -16
അലാന കിംഗ് (ഓസീസ്) -13
എൻ.ശ്രീചരിണി (ഇന്ത്യ)-13
നേർക്കുനേർ
അവസാനം നേർക്കുനേർവന്ന 5 ഏകദിനങ്ങളിലും നാലിലും ഇന്ത്യയ്ക്കായിരുന്നു ജയമെങ്കിലും ലോകകപ്പിൽ മുഖാമുഖം വന്ന കളിയിൽ ദക്ഷിണാഫ്രിക്ക വിജയിച്ചു. അവസാനം നേർക്കുനേർ വന്ന മൂന്ന് ലോകകപ്പ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു ജയം.
കഴിഞ്ഞ പുരുഷ ട്വന്റി-20 ലോകകപ്പ് ഫൈനലിലും ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റമുട്ടിയത്. അവസാനം വരെ ആവേശം നിറഞ്‌മത്സരത്തിൽ ഇന്ത്യ ജയിച്ചു.
63
ശതമാനമാണ് ഇന്ന് നവി മുംബയ്‌യിൽ മഴ സാദ്ധ്യത. മഴമൂലം ഇന്ന് ഫൈനൽ നടന്നില്ലെങ്കിൽ റിസർവ് ദിനമായ നാളത്തേക്ക് മാറ്റും
ലൈവ്
സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്‌സ്റ്റാറിലും ഉച്ചയ്ക്ക് 12.30 മുതൽ