photo

പത്തനാപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവർ അർഹതപ്പെട്ട സീറ്റുകൾ കണക്കു പറഞ്ഞ് വാങ്ങണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തനാപുരം, പുനലൂർ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ വാളക്കോട് ഏരീസ് കൺവെൻഷൻ സെന്ററിൽ നടത്തിയ ശാഖാതല നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലീം, ക്രിസ്ത്യൻ, നായർ സമുദായാംഗങ്ങൾ ജാതി പറഞ്ഞ് സീറ്റ് നേടുമ്പോൾ നമുക്ക് ജാതി പറയാൻ നാണമാണ്. മുസ്ലീം ലീഗിന്റെ ഒരു നേതാവ് താൻ ജാതിഭ്രാന്തനാണെന്ന് പറഞ്ഞു നടക്കുകയാണ്. ഇവിടെ സാമൂഹിക നീതിയില്ല. സമുദായ നീതിയാണുള്ളത്.

മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലും ഈഴവ സമുദായത്തിനില്ല..മുസ്ലിങ്ങൾക്ക്

മലപ്പുറത്ത് മാത്രം 18 വിദ്യാലയങ്ങളുണ്ട്. ഇതിലേറെയും സമ്പന്നനായ ഒരു വ്യക്തിക്കാണ് . ഇവിടത്തെ ജീവനക്കാർക്ക് സർക്കാരാണ് ശമ്പളം നൽകുന്നത്. ഇടത് - വലത് മുന്നണികൾ മാറി മാറി അധികാരത്തിൽ വന്നാലും നമുക്കൊന്നും തരില്ല.. ഞാനെന്തെങ്കിലും പറഞ്ഞാൽ വർഗീയവാദിയാണെന്ന് പറയും. എന്റെ ജീവനുള്ള കാലം വരെ ഈഴവന് വേണ്ടി

വാദിക്കും- വെള്ളാപ്പള്ളി പറഞ്ഞു.

അയ്യായിരത്തിലധികം ശ്രീനാരായണീയരെക്കൊണ്ട് കൺവെൻഷൻ സെന്ററും ഗ്രൗണ്ടും നിറഞ്ഞു കവിഞ്ഞിരുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സന്ദേശം നൽകി. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സ്വാഗതവും പത്തനാപുരം യൂണിയൻ സെക്രട്ടറി ബി.ബിജു നന്ദിയും പറഞ്ഞു. യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ഉപഹാരം നൽകി. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, പത്തനാപുരം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർമാരായ എൻ.സതീഷ് കുമാർ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ജി.ബൈജു. എം.എം.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.