തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം പേയാട് സ്വദേശി സോനു (19) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ വെള്ളറട പനച്ചമൂട്സ്വദേശി സുരേഷ് കുമാറിനെ ആർ.പി.എഫ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ചെത്തിയ സുരേഷ് കുമാർ പ്രകോപനം ഇല്ലാതെ ഉപദ്രവിക്കുകയായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ടോയ്‌ലറ്റിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയെ നടുവിൽ ചവിട്ടിയാണ് അക്രമി പുറത്തേക്ക് തള്ളിയത്. തന്നെയും തള്ളിയിടാൻ ശ്രമിച്ചെങ്കിലും ഒരാൾ രക്ഷിക്കുകയായിരുന്നു'- യാത്രക്കാരിയായ അർച്ചന പറഞ്ഞു.
8.30ന് വർക്കല അയന്തി പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. യുവതികൾ ആലുവയിൽ നിന്നും സുരേഷ് കോട്ടയത്തു നിന്നുമാണ് ട്രെയിനിൽ കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ കയറിയതുമുതൽ അപമര്യാദയായി പെരുമാറിയിരുന്നു. വർക്കല സ്റ്റോപ്പിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ജനറൽ കമ്പാർട്ടുമെന്റിലുണ്ടായിരുന്ന സോനുവും സുഹൃത്തായ യുവതിയും ടോയ്ലെറ്റിലേക്ക് പോയി.
സോനുവിനെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്ലെറ്റിൽ കയറി. ഇവർ പുറത്തിറങ്ങിയപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പ്രതി സോനുവിന്റെ മുതുകിൽ ചവിട്ടി തള്ളിയിടുകയായിരുന്നു. ബഹളം വച്ച യുവതിയ്ക്ക്നേരെ തിരിഞ്ഞ പ്രതി, കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെങ്കിലും യുവതി കമ്പാർട്ട്മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങികിടന്നു. മറ്റു യാത്രക്കാർ എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.
പൊലീസ് നടത്തിയ തെരച്ചിലിൽ അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി മോശമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി. ആന്തരിക രക്തസ്രാവമുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിയെ രാത്രി വൈകി ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചു. താനല്ല കൃത്യം ചെയ്തതെന്നും ബംഗാളിയാണ് യുവതിയെ ചവിട്ടി ഇട്ടതെന്നും സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.