
കോട്ടയം: ജില്ലയിൽ അനധികൃത മദ്യവിൽപന നടത്തുന്ന സെലിബ്രേഷൻ സാബു എന്ന പേരിൽ അറിയപ്പെടുന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് ചാർലി തോമസിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം നാടകീയമായാണ് ചാർലിയെ പിടികൂടിയത്. കോട്ടയം ജില്ലയിലെ അനധികൃത മദ്യ വിൽപ്പനക്കാരിലെ പ്രധാനിയാണ് സാബു.
ഇയാളുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 102 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എക്‌സൈസ് സംഘം കണ്ടെടുത്തു. വളയം കുഴി മോസ്‌കോ ഭാഗത്ത് റബർ കമ്പനികളും അഥിതി തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിവരികയായിരുന്നു പ്രതി. എക്‌സൈസ് ഷാഡോ ടീമിലെ അംഗങ്ങളായ കെ.ഷിജു, പ്രവീൺ കുമാർ എന്നിവർ ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ചാർലിയുടെ മദ്യ ഗോഡൗൺ കണ്ടെത്തിയത്.
ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഭിലാഷ്, അസ്സിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ആന്റണി മാത്യു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രാജേഷ്.ആർ, ഷിജു.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രതീഷ്.കെ.നാണു, പ്രവീൺ കുമാർ, കണ്ണൻ.ജി.നായർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീബ.ബി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സിയാദ്.എസ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
202 കുപ്പി മദ്യമാണ് ഇയാളുടെ ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്. ഹണി ബീ, സെലിബ്രേഷൻ, ഓൾഡ് ഷെഫ്, കൊറിയർ നെപ്പോളിയൻ തുടങ്ങിയ ബ്രാൻഡുകളാണ് കൈവശമുണ്ടായിരുന്നത്. കസ്റ്റമർ ആവശ്യപ്പെട്ടാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സാബു കൃത്യമായി എത്തിച്ചുനൽകിയിരുന്നു. 400 രൂപയുടെ മദ്യം 550 രൂപ നിരക്കിലായിരുന്നു വിൽപന നടത്തിയത്. ഒരു ദിവസം 150 കുപ്പിയോളം വിൽപന നടത്തും. ഇതിൽ നിന്നും ഒരു ദിവസം സമ്പാദിക്കുന്നത് 20,000 രൂപയോളമാണെന്ന് എക്‌സൈസ് പറയുന്നു.
