vedan

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ റാപ്പർ വേടന് പുരസ്‌കാരം നൽകിയതിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ കെപി വ്യാസൻ രംഗത്ത്. മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളെ അദ്ദേഹം വിമർശിച്ചത്. ദിലീപിനാണ് അവാർഡ് നൽകിയിരുന്നതെങ്കിൽ സാംസ്‌കാരിക നായകന്മാർ എത്രമാത്രം ബഹളം വയ്‌ക്കുമായിരുന്നെന്നും മാദ്ധ്യമങ്ങൾ അത് എത്രമാത്രം ചർച്ചചെയ്യുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ഇരട്ടത്താപ്പ് മലയാളികളുടെ മുഖമുദ്ര‌യാണെന്നും അദ്ദേഹം പരിഹസിച്ചു. ജൂറി ചെയർമാനായ നടൻ പ്രകാശ് രാജിനെതിരെയും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു.

'വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായികാനായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ? മാദ്ധ്യമ പുങ്കുവന്മാർ ചർച്ചിച്ചു ചർച്ചിച്ചു ബഹളം വയ്‌ക്കുമായിരുന്നില്ലേ? ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നെ പറയാനുള്ളു...ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്. ആയതിനാൽ ‌‌ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയർമാൻ എങ്കിലും..' കെപി വ്യാസൻ സോഷ്യൽ മീഡിയയിൽ എഴുതി.

'ചില വർഷങ്ങൾക്കു മുൻപ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാർഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ് ബഹളം വച്ച സാംസ്കാരിക നായകർക്കും സർക്കാരിന് തന്നെയും നല്ല നമസ്കാരം' അദ്ദേഹം കൂട്ടിച്ചേർത്തു.