
ജയ്പൂർ: ജയ്പൂരിലെ ലോഹ മണ്ഡിയിൽ ട്രക്ക് 17 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 19 മരണം. 18 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടേയും നില ഗുരുതരമാണ്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
റോഡ് നമ്പർ 14ൽ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേ പെട്രോൾ പമ്പിനടുത്ത് ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. കാറുകളും ബൈക്കുകളും അടക്കമുള്ള വാഹനങ്ങളിലേക്കാണ് ട്രക്ക് ഇടിച്ചുകയറ്റിയത്. ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അഞ്ച് കിലോമീറ്ററോളമാണ് ട്രക്ക് ഡ്രൈവർ പരാക്രമം നടത്തിയത്. ട്രക്ക് ആദ്യം ഒരു കാറിൽ ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനം പിന്തുടർന്നതോടെ ഡ്രൈവർ വേഗത കൂട്ടി വഴിയാത്രക്കാരെയും ബൈക്ക് യാത്രികരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് ഡൽഹിഅജ്മീർ ഹൈവേയിൽ വച്ച് ഒരു ട്രെയിലറിലും കാറിലും ഇടിച്ചാണ് നിന്നത്. നാട്ടുകാർ ഡ്രൈവറെ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചിച്ചു. മന്ത്രിമാർ അപകട സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി.