
മൂന്നാർ: കേരളം സന്ദർശിക്കാനെത്തിയ മുംബയ് സ്വദേശിനിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ രണ്ട് ടാക്സി ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്.
മുംബയിലെ അസിസ്റ്ററ്റ് പ്രൊഫസറായ ജാൻവി ഒക്ടോബർ 30നാണ് മൂന്നാറിലെത്തിയത്. ഓൺലൈൻ ടാക്സിയിൽ യാത്രചെയ്ത ജാൻവിയെ മൂന്നാറിലെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഒക്ടോബർ 31ന് ജാൻവി തന്നെ പങ്കുവച്ച വീഡിയോ വൻ തോതിൽ ചർച്ചയായി. തുടർന്ന് പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ടാക്സി ഡ്രൈവർമാർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഓൺലൈൻ ആയി ബുക്ക് ചെയ്ത ടാക്സിയിൽ ജാൻവിയും സുഹൃത്തുക്കളും കൊച്ചിയും ആലപ്പുഴയും സന്ദർശിച്ചു. ശേഷം അതേ വാഹനത്തിൽ മൂന്നാറിലെത്തിയപ്പോഴാണ് ഇവരെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് ഇവരെ തടയുകയായിരുന്നു. ഭീഷണിപ്പെടുത്തിയതോടെ പൊലീസിനെ വിളിച്ചെങ്കിലും അവരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ടാക്‌സിയിൽ യാത്ര ചെയ്യേണ്ടി വന്നുവെന്നും സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയെന്നും ജാൻവി വീഡിയോയിൽ വെളിപ്പെടുത്തി. കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. കേരളത്തെ വളരെ ഇഷ്ടമായിരുന്നു. എന്നാൽ സുരക്ഷിത്വം തോന്നാത്ത സ്ഥലം സന്ദർശിക്കാൻ എനിക്കിനി കഴിയില്ല'- എന്നും യുവതി വീഡിയോയിൽ പറഞ്ഞു. വീഡിയോ ചർച്ചയായതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എഎസ്‌ഐ സാജു പൗലോസിനും ഗ്രേഡ് എസ്‌ഐ ജോർജ് കുര്യനുമെതിരെയാണ് നടപടി.