hacker

പത്തനംതിട്ട: 'ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ആരുടേയും എന്ത് വിവരവും ചോര്‍ത്തി നല്‍കും, പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം.' ഇങ്ങനെയൊരു പരസ്യം ചെയ്യുകയായിരുന്നു പത്തനംതിട്ട അടൂര്‍ കോട്ടമുകള്‍ സ്വദേശിയും ഹാക്കറുമായ ജോയലിന്. പരസ്യത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ജോയല്‍ കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായി. രഹസ്യ വിവരം കിട്ടിയതോടെ സൈബര്‍ പൊലീസ് 23കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹൈദരാബാദിലുള്ള ഒരു ഏജന്‍സിക്ക് വേണ്ടി ഡിറ്റക്ടീവ് ജോലി ചെയ്തുവരികയായിരുന്നു ജോയല്‍. ഇവര്‍ക്ക് ചിലരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നു. പണംമുടക്കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ആരുടെയും ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് ഇയാള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. ഇങ്ങനെ വിവരങ്ങള്‍ നല്‍കാമെന്ന് പറയുന്ന വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഹൈദരാബാദിലെ സ്വകാര്യ ഏജന്‍സിക്ക് വേണ്ടി ജോലി ചെയ്യുന്നതിനൊപ്പം ചില സ്വകാര്യ വ്യക്തികള്‍ക്കായി മറ്റ് ചിലരുടെ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു. ആര്‍ക്കൊക്കെ വേണ്ടി ആരുടെയൊക്കെ വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയതെന്ന് അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ജോയലിനെ ചോദ്യംചെയ്‌തേക്കും. തങ്ങളുടെ കാമുകിമാരുടെ കോള്‍ വിവരങ്ങളും ലൊക്കേഷനുമുള്‍പ്പെടെ ലഭിക്കാന്‍ ചില യുവാക്കള്‍ ഇയാള്‍ക്ക് പണം നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.