boche

ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ കഷ്ടപ്പാടുകളാണ് സാധാരണക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. ബാങ്ക് വായ്പ മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസിലെ കടലാസുകള്‍ ശരിപ്പെടുത്തിയെടുക്കുന്നതിന്റെ നൂലാമാലകള്‍ വേറെയും. ഇതെല്ലാം യാഥാര്‍ത്ഥ്യമായാലും ഉദ്ദേശിച്ച ബഡ്ജറ്റില്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇത്തരത്തില്‍ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് തന്റെ പുതിയ ഭവന പദ്ധതി സഹായകരമായിരിക്കുമെന്ന് പറയുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍.

ഇന്ത്യയില്‍ അധികം പ്രചാരത്തിലില്ലാത്ത ആര്‍.ടി ഹോം (റെന്റ് ടു ഓണ്‍ ഹോം) പദ്ധതിയാണ് ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിക്കുന്നത്. പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ വീട്, ഫ്‌ളാറ്റ് എന്നിവ വാടകയ്ക്ക് നല്‍കും. നൂറ് മാസത്തെ വാടക നല്‍കി കഴിയുമ്പോള്‍ വീട് നിങ്ങളുടെ പേരിലേക്ക് മാറ്റും. ഇതാണ് തന്റെ പദ്ധതിയെന്നാണ് ബോബി ചെമ്മണ്ണൂര്‍ വിശേഷിപ്പിക്കുന്നത്. വാടകയ്ക്ക് നല്‍കുന്നതിനാല്‍ സിബില്‍ സ്‌കോര്‍ ഉള്‍പ്പെടെയുള്ള കുറവാണെങ്കിലും അത് ബാധകമല്ലെന്നതാണ് പദ്ധതിയുടെ സവിശേഷതയായി വിശേഷിപ്പിക്കപ്പെടുന്നത്.

'സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. നിങ്ങള്‍ക്ക് വീട് ഫ്‌ളാറ്റ് എന്നിവ നിര്‍മിച്ച് അതായിരിക്കും വാടകയ്ക്ക് നല്‍കുക. എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും വീട് കൈമാറുക. സിബില്‍ സ്‌കോര്‍, പഞ്ചായത്തിലെ കടലാസ് പോലുള്ള നൂലാമാലകള്‍ ഉണ്ടാകില്ല. നൂറ് മാസം വാടക നല്‍കി കഴിയുമ്പോള്‍ വീട് നിങ്ങള്‍ക്ക് സ്വന്തമായി മാറും. വീടിന്റെ വാടക എത്രയെന്ന് തീരുമാനിക്കുക വീടിന്റെ വലുപ്പം, നിര്‍മാണ ചെലവ് എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും.'- ബോബി ചെമ്മണ്ണൂര്‍ പറയുന്നു.