kerala

പാലോട്: കോഴിത്തീറ്റ വില മുന്നേറുന്ന സാഹചര്യത്തില്‍ മുട്ടക്കോഴികളെ വളര്‍ത്തുന്ന ഫാം മേഖല വന്‍ പ്രതിസന്ധിയില്‍. മുട്ടക്കോഴിത്തീറ്റ വില 1100 ല്‍ നിന്ന് 1530 ലെത്തിയതാണ് ഫാം ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ ഫാം നടത്തുന്നവര്‍ക്ക് അന്‍പത് ദിവസം പ്രായമായ കോഴികള്‍ക്ക് അഞ്ച് രൂപ നല്‍കി തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. തീറ്റയും മരുന്നും കോര്‍പ്പറേഷന്‍ തന്നെ നല്‍കും. തീറ്റയ്ക്കും, കോഴിക്കുഞ്ഞുങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടും മുട്ടയ്ക്ക് വില വര്‍ദ്ധന ഉണ്ടാകാത്തത് ഈ മേഖലയില്‍ വന്‍ പ്രതിസന്ധിയായിട്ടുണ്ട്. ഹാച്ചറികളില്‍ നിന്ന് വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 35-40 രൂപയായിരുന്നു വിലയെങ്കില്‍ നിലവില്‍ അന്‍പതില്‍ കൂടുതലാണ് വില.


ആയിരം കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കര്‍ഷകന് രണ്ട് ചാക്ക് തീറ്റയാണ് ദിവസവും വേണ്ടത്. വിലവര്‍ദ്ധന ഈ മേഖലയെ തകര്‍ക്കുന്ന അവസ്ഥയാണ്.


കര്‍ഷകര്‍ക്ക് നഷ്ടം

ഗ്രാമീണ മേഖലയില്‍ മാത്രം പൂട്ടിയത് അന്‍പതോളം ഫാമുകളാണ്. ജില്ലയിലെ പല ഫാമുകളുടേയും നിയന്ത്രണം അന്യസംസ്ഥാന ലോബിക്കാണ്. ഇവരില്‍ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇങ്ങനെ നല്‍കുന്ന കോഴികളെ നിലവില്‍ വളര്‍ത്തി നല്‍കുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.


കോഴിവില 158 - 160 വരെ ആയിരുന്നത് 102-110 രൂപയായി കുറഞ്ഞു.

മുട്ടക്കോഴി (നാടന്‍) 150 മുതല്‍ 180 ആയിരുന്നത് 125-130 ആയി കുറഞ്ഞു.


കോഴിത്തീറ്റ വില (മുന്‍പ്) 1400ല്‍ ഇപ്പോള്‍ 2300 രൂപ.

മുട്ടക്കോഴിത്തീറ്റ വില (മുന്‍പ്) 1100 ഇപ്പോള്‍ 1530.


കോഴി ഇറച്ചിക്ക് വിലയിടിവ്

ഡിമാന്റ് കൂടിയിരുന്ന കോഴിയിറച്ചിക്ക് മത്സ്യലഭ്യതയുടെ കുറവ് മാറി മത്സ്യവരവ് വര്‍ദ്ധിച്ചതോടെ കോഴി വില്‍പ്പന ഇടിഞ്ഞ നിലയിലാണ്. സ്വകാര്യ മേഖലയില്‍ പൗള്‍ട്രി ഫാം നടത്തുന്നവരാണ് ഇപ്പോള്‍ വന്‍പ്രതിസന്ധിയിലായത്.


മുട്ടവില ഉയരുന്നില്ല

മുട്ട വിലയിലെ കുറവ് കര്‍ഷകന് വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തുന്നത്. മുട്ടയ്ക്ക് 2019ലെ വിലയായ 6 രൂപ തന്നെയാണ് 2025ലുമുള്ളത്.