
ചെന്നൈ: നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയ്‌യെ 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം (ടിവികെ). മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്നും ഡിഎംകെയുമായി നേർക്കുനേർ ഏറ്റുമുട്ടുമെന്നും വിജയ് വ്യക്തമാക്കി. ടിവികെയുമായി സഖ്യത്തിലാകാനുള്ള എഐഎഡിഎംകെയുടെ മോഹങ്ങൾക്കും ഇതോടെ തിരശീല വീണുവെന്നാണ് വിലയിരുത്തൽ.
കരൂർ ദുരന്തത്തിൽ ഡിഎംകെ സർക്കാരിനെ വിജയ് രൂക്ഷമായി വിമർശിച്ചു. 'കരൂരിലെ തിക്കിലും തിരക്കിലും പെട്ട് നമ്മുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിൽ പറഞ്ഞറിയിക്കാനാവാത്ത വേദനയിലാണ്. ഞങ്ങൾക്കെതിരെ അനേകം അപവാദപ്രചാരണങ്ങളുണ്ടായി. സത്യവും നിയമവും കൊണ്ട് എല്ലാം നേടിയെടുക്കും.
കരൂർ ദുരന്തത്തിന്റെ പേരിൽ തന്നെയും പാർട്ടിയെയും പഴിചാരാൻ ശ്രമിക്കുകയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും നേരിട്ടുള്ള മത്സരമായിരിക്കും. വരും മാസങ്ങളിൽ പോരാട്ടം കടുക്കും. ഞങ്ങളുടെ റാലികൾക്ക് അനുമതി ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഇത്തരം നിബന്ധനകൾ മറ്റൊരു പാർട്ടിക്കും നേരിടേണ്ടി വന്നിട്ടില്ല. കരൂർ ദുരന്തത്തിൽ പരമോന്നത കോടതി നടത്തിയ നിരീക്ഷണങ്ങൾ മുഖ്യമന്ത്രി മറന്നുപോയോ?
ഭരണകക്ഷിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ജനങ്ങൾക്ക് ഡിഎംകെ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ജനവികാരം മുഖ്യമന്ത്രിക്ക് അറിയാമോ? 2026ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം അക്കാര്യമറിയും. ജനവിധി അംഗീകരിക്കുന്ന പ്രസംഗവും മുഖ്യമന്ത്രിക്ക് തയ്യാറാക്കി വയ്ക്കാം'-വിജയ് പറഞ്ഞു.