tvm-metro

തിരുവനന്തപുരം: പതിനൊന്ന് വര്‍ഷം ഫയല്‍ക്കെട്ടില്‍ കുരുങ്ങിക്കിടന്ന ശേഷം തലസ്ഥാനത്തെ മെട്രോയ്ക്ക് ജീവന്‍വയ്ക്കുകയാണ്.മെട്രോയുടെ അലൈന്‍മെന്റ് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.കരമന മുതല്‍ ടെക്‌നോസിറ്റി വരെയായിരുന്നു ആദ്യപാത. എന്നാല്‍ പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കല്‍ വരെയുള്ളതാണ് 31കി.മി ദൈര്‍ഘ്യമുള്ള പുതിയ പാത.ആദ്യപദ്ധതിക്ക് 4673കോടിയായിരുന്നു ചെലവ്. പുതിയ അലൈന്‍മെന്റിലെ ചെലവ് ഇനി വേണം കണ്ടെത്താന്‍.ടെക്‌നോപാര്‍ക്ക്, വിമാനത്താവളം, കൊച്ചുവേളി റെയില്‍വേ സ്‌റ്രേഷന്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്തിയുള്ള അലൈന്‍മെന്റ് തലസ്ഥാനത്തിന് ഗുണകരമാണ്.

ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകളെ ബന്ധിപ്പിച്ചതോടെ 31,000 ടെക്കികള്‍ക്ക് നിത്യേന യാത്രാസൗകര്യമാവും. അവിടെ 360 ഐ.ടി കമ്പനികളും 60,000 ടെക്കികളുമുണ്ട്. അനുബന്ധ തൊഴിലാളികളടക്കം പ്രതിദിനം ഒന്നരലക്ഷം പേര്‍ കഴക്കൂട്ടത്ത് വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. റെയില്‍വേ സ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ് കണക്ടിവിറ്റിയുണ്ടെങ്കില്‍ മെട്രോ യാത്ര ജനങ്ങള്‍ ശീലമാക്കുമെന്നും പദ്ധതി ലാഭകരമാവുമെന്നുമാണ് വിലയിരുത്തല്‍. 50നഗരങ്ങളില്‍ പുതുതായി മെട്രോ ട്രെയിനുകള്‍ ഓടിക്കുകയാണ് തന്റെ വികസനസ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തിരുവനന്തപുരത്ത് അനുമതി ലഭിക്കുമെന്നുറപ്പാണ്.

സ്വകാര്യപങ്കാളിത്തം നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസൃതമായാകും പുതിയ പദ്ധതിരേഖ പുതുക്കുക. ടിക്കറ്റ് വിതരണം,എലിവേറ്റര്‍, ലിഫ്റ്റ് എന്നിവയില്‍ 213കോടിയുടെ സ്വകാര്യനിക്ഷേപം മതിയെന്നായിരുന്നു മുന്‍ തീരുമാനം. കേന്ദ്രനയപ്രകാരം സ്വകാര്യനിക്ഷേപം ഉയര്‍ത്തേണ്ടിവരും. ഇനി പൊതുഗതാഗത സംവിധാനങ്ങള്‍ മെട്രോയ്‌ക്കൊപ്പം ചേര്‍ക്കാന്‍ സംയോജിത ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി രൂപീകരിക്കണം.


ആദ്യം നിശ്ചയിച്ചിരുന്നത് - കരമന മുതല്‍ ടെക്‌നോസിറ്റി വരെ

പുതിയ പാത - പാപ്പനംകോടുനിന്ന് ഈഞ്ചയ്ക്കല്‍ വരെ - 31കിലോമീറ്റര്‍

നിര്‍മ്മാണച്ചുമതല - കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍)

കേന്ദ്രാനുമതി നേടിയെടുക്കല്‍,പാലങ്ങളടക്കം അനുബന്ധ നിര്‍മ്മാണം എന്നിവയുടെ ചുമതലയും