
കൊച്ചി: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ വിദ്യാർത്ഥികൾ ആർഎസ്‌എസിന്റെ ഗണഗീതം ആലപിച്ചത് വിവാദമാകുന്നു. എറണാകുളം- ബംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രക്കിടെയായിരുന്നു സംഭവം. കുട്ടികൾ ഗീതമാലപിക്കുന്ന വീഡിയോ ദക്ഷിണ റെയിൽവേ എക്‌സിൽ പങ്കുവച്ചിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ്.
'എറണാകുളം- ബംഗളൂരു വന്ദേ ഭാരത് യാത്രക്കിടെ സന്തോഷത്തിന്റെ ഗാനം. ആ നിമിഷത്തിന് ആവേശം പകർന്നുകൊണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഗാനം ആലപിച്ചു'- എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് റെയിൽവേ കുറിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേയ്ക്ക് പോയ വന്ദേ ഭാരത് ട്രെയിനിലാണ് കുട്ടികൾ 'പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍' എന്നുതുടങ്ങുന്ന ആർഎസ്‌എസ് ഗണഗീതം ആലപിച്ചത്. ഇത് വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ആർഎസ്‌എസ് ഗണഗീതം കുട്ടികൾ സ്വമേധയാ ആലപിച്ചതാണോ അതോ അദ്ധ്യാപകർ പഠിപ്പിച്ചതാണോ എന്നത് വ്യക്തമല്ല.
നാല് പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തത്. വാരാണസിയിൽ ഇന്നുരാവിലെയാണ് ഫ്ളാഗ് ഓഫ് നടന്നത്. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹരൻപൂർ, ഫിറോസ്‌പൂർ-ഡൽഹി, എറണാകുളം-ബംഗളൂരു റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എത്തിയത്. പുതിയ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിൻ യാത്രാ സമയം രണ്ട് മണിക്കൂറിലധികം കുറയ്ക്കുമെന്നാണ് റെയിൽവേ മന്ത്രാലം അറിയിച്ചത്. എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു.