rahul

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിലെ വിശദീകരണത്തിൽ മലക്കം മറിഞ്ഞ് മന്ത്രി വി ശിവൻകുട്ടി. വേദിപങ്കിടലും തുടർന്ന് നടത്തിയ വിശദീകരണവും വിവാദമായതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്.

'സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്‌. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാർത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയിൽ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നു. ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ല.

ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ.

എന്നാൽ, പൊതുസമൂഹത്തിൽ, പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ, ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു. ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ, വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ ഈ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും'- മന്ത്രി പറഞ്ഞു.

രാഹുലുമായി വേദി പങ്കിട്ടത് വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ല. ബോധപൂർവം ഒരാളെ ചവിട്ടി താഴ്‌ത്തേണ്ട കാര്യമില്ല എന്നാണ് മന്ത്രി പറഞ്ഞത്.

ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് രാഹുൽ മാങ്കൂട്ടത്തിൽ വേദിയിൽ എത്തിയതോടെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ലൈംഗിക ആരോപണം നേരിടുന്ന ആളുമായി വേദി പങ്കിടരുതെന്നുള്ളത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിനാലാണ് വേദി ബഹിഷ്‌കരിച്ചതെന്നും മിനി കൃഷ്ണകുമാർ പറഞ്ഞു.

ഇന്ന് കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് സർവീസിന് സ്വീകരണം നൽകുന്ന പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതിന് പിന്നാലെ പരിപാടിബിജെപി ബഹിഷ്‌കരിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉൾപ്പടെയുള്ളവർ ഇറങ്ങിപ്പോയി. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്ത് എത്തിയതോടെ ബിജെപി നേതാക്കൾ ഇറങ്ങിപ്പോകുകയായിരുന്നു.