
നെടുമങ്ങാട്: അരുവിക്കരയുടെ മുഖച്ഛായ മാറ്റുന്ന ജംഗ്ഷൻ വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, ജില്ലാപഞ്ചായത്ത് അംഗം വെള്ളനാട് ശശി തുടങ്ങിയവർ പങ്കെടുത്തു.15 കോടി രൂപ ചെലവിൽ കിഫ്‌ബി ഫണ്ടുപയോഗിച്ചാണ് അരുവിക്കര ജംഗ്ഷൻ നവീകരിക്കുന്നത്. 2.3 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനു ആർ.ആർ പാക്കേജ് മുഖേനയും അനുവദിച്ചിട്ടുണ്ട്.
നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് വികസനത്തിന്റെ ഭാഗമായാണ് അരുവിക്കര ജംഗ്ഷൻ വികസനം കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തിയത്. പുതിയ വെയ്റ്റിംഗ് ഷെഡ്, തെരുവ് വിളക്കുകൾ, ഫുട്പാത്ത്, മഴവെള്ള-ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഡാം മുതൽ ഫാർമേഴ്സ് ബാങ്ക് ജംഗ്ഷൻ വരെയും, അരുവിക്കര ജംഗ്ഷൻ മുതൽ കണ്ണംകാരം പമ്പ്ഹൗസ് വരെയും 2.20 കി.മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും റോഡ് നിർമ്മിക്കും.
മഞ്ച-അരുവിക്കര വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകൾക്കും വെള്ളനാട് നിന്നും അരുവിക്കര വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകൾക്കും പ്രത്യേക സ്റ്റോപ്പുകളും നിലവിൽവരും. നവീകരണ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഡാം വിനോദസഞ്ചാര കേന്ദ്രത്തിനും പുത്തൻ ഉണർവാകും.