k-raju

തിരുവനന്തപുരം: മുൻ മന്ത്രി കെ രാജുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സിപിഐ പ്രതിനിധിയാക്കാൻ തീരുമാനം. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. വിളപ്പിൽ രാധാകൃഷ്‌ണനെ അംഗമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സാമുദായിക സാഹചര്യം പരിഗണിച്ച് രാധാകൃഷ്‌ണനെ മാറ്റണമെന്ന് സിപിഎം നിർദേശിച്ചു. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് കെ രാജുവിനെ തിരഞ്ഞെടുത്തത്.

അതേസമയം, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാവും. കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വൈകാതെ സർക്കാർ ഉത്തരവിറക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനം.

നിലവിൽ ഐ.എം.ജി ഡയറക്ടറാണ് ജയകുമാർ. 2009 കാലഘട്ടത്തിൽ സംസ്ഥാനത്ത് ഭരണമാറ്റം മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രസിഡന്റ് ഇല്ലാതെ വന്നഘട്ടത്തിൽ ജയകുമാർ ദേവസ്വം കമ്മിഷണറും ആക്ടിംഗ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ളാൻ ചെയർമാനും ശബരിമല സ്പെഷ്യൽ ഓഫീസറുമായിരുന്നു. ടൂറിസം സെക്രട്ടറി, മലയാളം സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനും ചിത്രകാരനുമാണ്. പ്രശസ്ത മലയാള,​തമിഴ് ചലച്ചിത്ര സംവിധായകനായിരുന്ന എം.കൃഷ്ണൻനായരുടെ മകനാണ്.