
20 വയസുകാരി തന്റെ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിച്ചതായി നടി അനുപമ പരമേശ്വരൻ. കേരളത്തിലെ സെെബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതിന് പിന്നിൽ തമിഴ്‌നാട്ടുകാരിയായ 20കാരിയാണെന്ന് തിരിച്ചറിഞ്ഞെന്നും നടി വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അനുപമയുടെ വെളിപ്പെടുത്തൽ. വിദ്വേഷം പ്രചരിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും നടി പറഞ്ഞു.
'കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഇൻസ്റ്റഗ്രാം പ്രൊഫെെൽ എന്റെ ശ്രദ്ധയിൽപ്പെട്ടു. എന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അതിൽ ടാഗ് ചെയ്തിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആ പോസ്റ്റുകളിൽ ഉണ്ടായിരുന്നു. ഓൺലെെനിൽ ഇത്തരം ഒന്ന് കാണുന്നത് വളരെ വിഷമമുണ്ടാക്കി. കൂടുതൽ അന്വേഷണത്തിൽ എന്നെ സംബന്ധിച്ച എല്ലാ പോസ്റ്റുകളിലും ദുരുദ്ദേശ്യപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തിരിക്കുന്നതും വിദ്വേഷ കമന്റുകൾ പ്രചരിപ്പിക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു.
ഈ വ്യക്തിക്ക് ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ട്. ഇതറിഞ്ഞയുടൻ ഞാൻ കേരളത്തിലെ സെെബർ ക്രെെം പൊലീസിൽ പരാതി നൽകി. അവരുടെ സഹായത്തിൽ ആ വ്യക്തിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസുള്ള ഒരു പെൺകുട്ടിയായിരുന്നു അത്. അവളുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് ഞാൻ അവളുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാക്കാനാണ് ഞാൻ ഈ സംഭവം പങ്കുവയ്ക്കുന്നത്. ഒരു സ്‌മാർട്ട്‌ഫോൺ കെെവശം വയ്ക്കുന്നതോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നതോ മറ്റുള്ളവരെ ഉപദ്രവിക്കാനോ അപകീർത്തിപ്പെടുത്താനോ അവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശം നൽകുന്നില്ല.
ഓൺലെെനിലെ ഓരോ പ്രവൃത്തിക്കും അതിന്റേതായ തെളിവുകൾ അവശേഷിക്കും. അതിന് ഉത്തരം പറയേണ്ടിവരും. ഞാൻ നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ട്. ആ വ്യക്തി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഒരു നടിയോ പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയോ ആയതുകൊണ്ട് അടിസ്ഥാനപരമായ അവകാശങ്ങൾ ഇല്ലാതാകുന്നില്ല. സെെബർ ബുള്ളിയിംഗ് ശിക്ഷാർഹമായ ഒരു കുറ്റമാണ്'- അനുപമ കുറിച്ചു.