valiyangadi
വലിയങ്ങാടി

പാലക്കാട്: മുഖം മിനുക്കാൻ തയ്യാറെടുത്ത് പാലക്കാട് വലിയങ്ങാടി. ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രത്തിന്റെ സമഗ്ര വികസനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഇതിനായി 140 കോടി രൂപയുടെ കേന്ദ്ര പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതി സ്‌പെഷ്യൽ അസിസ്റ്റന്റ്സ് ടു സ്റ്റേറ്റ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ 50 കോടിയും രണ്ടാം ഘട്ടമായി 90 കോടി രൂപയുമാണ് വലിയങ്ങാടി വികസനത്തിനായി ലഭിക്കുക. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സർവേ നടപടികളിൽ 80 ശതമാനം പൂർത്തിയായി. അടുത്തയാഴ്ച സംസ്ഥാന സർക്കാർ മുഖേന കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണു അധികൃതർ ലക്ഷ്യമിടുന്നത്. ശകുന്തള ജംക്ഷൻ മുതൽ മേലാമുറി വരെ നീണ്ടുകിടക്കുന്നതാണു പാലക്കാട് വലിയങ്ങാടി. ജില്ലയിലേക്കാവശ്യമായ ഉപ്പു തൊട്ടുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതും ഇവിടെ നിന്നാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 60 ഹെക്ടർ വരുന്ന വലിയങ്ങാടി പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും.

പച്ചക്കറി, മീൻ മാർക്കറ്റുകൾ, പരിസരത്തെ സ്‌കൂളുകൾ, നഗരസഭ കെട്ടിടം, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസ് തുടങ്ങിയ പൊതു ആസ്തികളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പ്രദേശത്തെ കുളം, കനാൽ എന്നിവ നവീകരിച്ച് ഇതിനോടു ചേർന്ന് പാർക്ക്, ഫുഡ് സ്ട്രീറ്റ്, വാഹന പാർക്കിംഗ് സൗകര്യം ഒരുക്കും. തുടർ പദ്ധതി പ്രവർത്തനങ്ങൾ സാധ്യമാക്കാനായി 51:49 അനുപാതത്തിൽ സ്വകാര്യ - പൊതു പങ്കാളിത്തത്തോടെ സൊസൈറ്റിയോ, കമ്പനിയോ രൂപീകരിക്കണമെന്നും നഗരസഭ ശുപാർശ ചെയ്തിട്ടുണ്ട്.

പരിഹാരം വേണ്ടത്

 വലിയങ്ങാടി നേരിടുന്ന പ്രധാന പ്രശ്നം കാലപ്പഴക്കം ഏറെയുള്ള സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളുമാണ്. നിലവിൽ വിനോദത്തിന് ഒരുവിധ സൗകര്യവും ഇല്ല. വാഹന പാർക്കിംഗ് സൗകര്യവും പരിമിതമാണ്.

 വലിയങ്ങാടിക്ക് പരമാവധി ഏകീകൃത രൂപം ലഭ്യമാക്കാൻ ഉടമസ്ഥരുടെയും വ്യാപാരികളുടെയും സഹായത്തോടെ പ്രദേശത്തെ പ്രത്യേക ബ്ലോക്കുകളായി തിരിച്ച് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടവും വ്യാപാര സൗകര്യവും ഒരുക്കണം.

 പ്രദേശത്തെ ഭൂമി, കെട്ടിടം സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കങ്ങളിലും പരിഹാരം കാണണം.